ഫസ്റ്റ് ക്ലാസ് കളിക്കാരെ കൈവിടില്ല; സന്തോഷ വാര്‍ത്തയുമായി സൗരവ് ഗാംഗുലി

മുംബൈ: ബി സി സി ഐ അധ്യക്ഷനായി നിയമിതനായ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കൂടിയായ സൗരവ് ഗാംഗുലി ക്രിക്കറ്റ് താരങ്ങള്‍ളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇന്ത്യയിലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരങ്ങള്‍ക്ക് ഒരു സന്തോഷവാര്‍ത്തയുമായാണ് അദ്ദേഹം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഫസ്റ്റ് ക്ലാസ് കളിക്കാര്‍ക്കിടയില്‍ സുരക്ഷിതത്വ ബോധമുണ്ടാക്കുമെന്നും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും കരാര്‍ സമ്പ്രദായം കൊണ്ടുവരുമെന്നും അദ്ദേഹം പ്രസ്താവന നടത്തി. മാത്രമല്ല ആഭ്യന്തര മത്സരങ്ങളില്‍ കളിക്കുന്ന കളിക്കാരുടെ പ്രതിഫലം ആനുപാതികമായി വര്‍ധിപ്പിക്കുമെന്നും ഗാംഗുലി വ്യക്തമാക്കി. പ്രമുഖ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

രാജ്യത്ത് ആയിരക്കണക്കിന് ഫസ്റ്റ് ക്ലാസ് കളിക്കാരുണ്ട്. രാജ്യാന്തര ക്രിക്കറ്റ് താരങ്ങള്‍ക്കുള്ളതുപോലെ വാര്‍ഷിക കരാര്‍ സമ്പ്രദായം ഫസ്റ്റ് ക്ലാസ് കളിക്കാര്‍ക്കിടയിലും കൊണ്ട് വന്നാല്‍ അത് ഏറെ ഗുണകരമാകുമെന്നും ഗാംഗുലി വ്യക്തമാക്കി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍മാര്‍ക്ക് കരാര്‍ സമ്പ്രദായം നടപ്പിലാക്കുന്നതിനായി പുതിയ ഫിനാന്‍സ് കമ്മിറ്റിയോട് നടപടികള്‍ തുടങ്ങാന്‍ ആവശ്യപ്പെടുമെന്നും ഗാംഗുലി പറഞ്ഞു. ദീപാവലി അവധി കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളി ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ഗാംഗുലി പറഞ്ഞു.

ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റിലെ ഒരു താരത്തിന് കളിക്കുന്ന മത്സരങ്ങളുടെ എണ്ണം അനുസരിച്ച് 25-മുതല്‍ 30 ലക്ഷം രൂപവരെയാണ് ലഭിക്കുന്ന പ്രതിഫലം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍മാര്‍ക്ക് മാച്ച് ഫീ ആയി 35000 രൂപ(ദിവസം), ദിവസ അലവന്‍സും ലഭിക്കും. ഇതിന് പുറമെ ബി സി സി ഐക്ക് സംപ്രേക്ഷണാവകാശം വഴി ലഭിക്കുന്ന തുകയുടെ 13 ശതമാനവും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍മാര്‍ക്ക് വീതിച്ചു നല്‍കും. ഇന്ത്യയിലെപോലെ വലിയൊരു രാജ്യത്തെ ആയിരക്കണക്കിന് കളിക്കാരെ കരാര്‍ സമ്പ്രദായത്തിലും ഗ്രേഡിംഗിലും കൊണ്ടുവരുക എന്നത് ബി സി സി ഐയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്.

Top