കോവിഡ് അവസാനിക്കാനായി വിശ്വാസിയുടെ തലയറുത്തു; ഒഡീഷയില്‍ പുരേഹിതന്‍ അറസ്റ്റില്‍

ഭുവന്വേശര്‍: കോവിഡ് വ്യാപനം അവസാനിക്കാനായി വിശ്വാസിയുടെ തലയറുത്ത പുരോഹിതന്‍ അറസ്റ്റില്‍. ക്ഷേത്രത്തിലെ പുരോഹിതനായ സന്‍സരി ഓജ(70)യാണ് അറസ്റ്റിലായത്. ഒഡീഷ നരസില്‍ഹപുരിലെ ബന്ദഹുഡയിലെ ഒരു ക്ഷേത്രത്തില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

ക്ഷേത്രദര്‍ശനത്തിനെത്തിയ സരോജ് കുമാര്‍ പ്രധാന്‍(55) എന്നയാളാണ് കൊല്ലപ്പെട്ടത്. കോവിഡ് മഹാമാരി അവസാനിപ്പിക്കാനായി ദേവിയുടെ നിര്‍ദേശമനുസരിച്ചാണ് താന്‍ തലയറുത്ത് കൊലപ്പെടുത്തിയതെന്നാണ് പുരോഹിതന്റെ മൊഴി. രാത്രി ക്ഷേത്രത്തിലെത്തിയ സരോജ് കുമാര്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുന്നതിനിടെ പിന്നിലൂടെ എത്തിയ ഇയാള്‍ അരിവാള്‍ ഉപയോഗിച്ച് കൃത്യം നടത്തുകയായിരുന്നു. സംഭവത്തിന് ശേഷം പുരോഹിതന്‍ തന്നെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

അതേസമയം, പ്രതിയുടെ മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഗ്രാമത്തിന് പുറത്തെ മാവുകളുടെ തോട്ടത്തെ സംബന്ധിച്ച് പ്രതിയും കൊല്ലപ്പെട്ടയാളും തമ്മില്‍ കാലങ്ങളായി തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും ഇതാണോ കൊലപാതകത്തിന് കാരണമെന്നും പൊലീസ് അന്വേഷിക്കുകയാണ്.

Top