മസ്തിഷ്‌ക ജ്വരത്തിന് പിന്നില്‍ ലിച്ചിപ്പഴം; ശാസ്ത്രീയ പരിശോധന നടത്താനൊരുങ്ങി ഒഡീഷ സര്‍ക്കാര്‍

ഭുവനേശ്വര്‍: മസ്തിഷ്‌ക ജ്വരം ബാധിച്ച് ബിഹാറില്‍ കുട്ടികള്‍ മരിക്കാനിടയായ സംഭവത്തിന് പിന്നില്‍ ലിച്ചിപ്പഴമാണോ എന്ന് പരിശോധിക്കുമെന്ന് ഒഡീഷ സര്‍ക്കാര്‍. ബിഹാറി മസ്തിഷ്‌ക ജ്വരം ബാധിച്ച് നൂറോളം കുട്ടികള്‍ മരിച്ചത് ലിച്ചിപ്പഴം കഴിച്ചതുകൊണ്ടാണെന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് തീരുമാനം.

ലിച്ചിപ്പഴത്തില്‍ ശരീരത്തിന് ഹാനികരമായ വിഷവസ്തുക്കളുണ്ടോ എന്നാണ് പരിശോധിക്കുന്നത്. വിപണിയില്‍ വില്‍പന നടത്തുന്ന ലിച്ചിപ്പഴങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഒഡീഷ ആരോഗ്യമന്ത്രി നവകിഷോര്‍ ദാസ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.

ചിലതരം ലിച്ചിപ്പഴങ്ങളിലുള്ള ഘടകങ്ങള്‍ മനുഷ്യ ശരീരത്തിന് ഹാനികരമാകുന്നതായി നേരത്തെതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലിച്ചിപ്പഴം കഴിച്ച കുട്ടികള്‍ക്കാണ് മസ്തിഷ്‌ക ജ്വരം ബാധിച്ചതെന്നും ചില വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ബിഹാറിലെ മുസാഫര്‍പുരില്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് നൂറോളം കുട്ടികളാണ് മരിച്ചത്. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്.

Top