odisha bhadrak social media ban

ഭദ്രക്: ഒഡിഷയിലെ ഭദ്രക് നഗരത്തില്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് 48 മണിക്കൂര്‍ വിലക്ക്. വാട്‌സ്ആപ്പ്, ട്വിറ്റര്‍, ഫേസ്ബുക്ക് എന്നിവ ഉപയോഗിക്കുന്നതിനാണ് വിലക്ക്.

ഭദ്രക് നഗരത്തില്‍ അരങ്ങേറിയ രൂക്ഷമായ അക്രമസംഭവങ്ങളെത്തുടര്‍ന്നാണ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ കാരണം. ഞായറാഴ്ച രാത്രി ഏഴ് മണി മുതല്‍ വിലക്ക് നിലവില്‍ വന്നു.

പ്രശ്‌നബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്കായി 1077 എന്ന ടോള്‍ഫ്രീ നമ്പറും 06784251881 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറും ജില്ലാ ഭരണകൂടം തയ്യാറാക്കിയിട്ടുണ്ട്. സ്ഥലത്തെ പ്രശ്‌നങ്ങള്‍ ഒന്നയഞ്ഞിട്ടുണ്ടെങ്കിലും മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് സമൂഹമാധ്യമങ്ങളെ വിലക്കിയിട്ടുള്ളത്.

ശ്രീരാമനേയും സീതയേയും കുറിച്ച് ബജ്‌റംഗദള്‍ നേതാവായ അജിത് പധിഹാരിയുടെ ഫേസ്ബുക്ക് പേജില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിന് പ്രാദേശിക ബിജെഡി നേതാവായ അസിഫ് അലി ഖാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് ദിവസം മുമ്പ് വന്ന ഈ പോസ്റ്റ് വിവാദമായതിനെത്തുടര്‍ന്ന് അസിഫിനൊപ്പം രണ്ട് യുവാക്കളും മോശം കമന്റ് പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് പ്രദേശത്ത് കലാപമുണ്ടാവാന്‍ കാരണമായത്.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 60 ഓളം പേര്‍ അറസ്റ്റിലായതായും ആറ് വ്യത്യസ്ത കേസുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ടെന്നും ഭദ്രക് എസ്പി ദിലീപ് പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ഹിന്ദുദൈവങ്ങള്‍ക്കെതിരെ പ്രചരിക്കുന്ന അപകീര്‍ത്തികരമായ പ്രസ്താവനകളെക്കുറിച്ച് സിഐഡി വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്..

Top