ഓഖി ദുരന്തം ; ബേപ്പൂര്‍ തീരത്ത് 3 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി, ആകെ മരണം 5 ആയി

കോഴിക്കോട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍പെട്ട മൂന്നു പേരുടെ മൃതദേഹങ്ങള്‍ കൂടി ബേപ്പൂര്‍ തീരത്ത് പുറംകടലില്‍ കണ്ടെത്തി.

ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 58 ആയി.

കോസ്റ്റല്‍ മറൈന്‍ വിഭാഗങ്ങള്‍ സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കോഴിക്കോട് കടല്‍ത്തീരത്ത് നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലെയായാണ് മൃതദേഹങ്ങള്‍ കണ്ടത്.

ഇവ തിരിച്ചറിയാനാവാത്തവിധം അഴുകിയിരുന്നു.

തീരദേശ പൊലീസും മത്സ്യബന്ധന ബോട്ടുകളും മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിക്കാന്‍ ശ്രമം തുടങ്ങി.

മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കായിരിക്കും കൊണ്ടുപോകുക.

ഇന്നലേയും ഇവിടെ നിന്ന് ഏഴ് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.

അതേസമയം, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ഒരാളുടെ മൃതദേഹംകൂടി തിരിച്ചറിഞ്ഞു.

പൊഴിയൂര്‍ സൗത്ത് കൊല്ലങ്കോട്, കൊയ്പ്പള്ളി വിളാകം ജസ്റ്റിന്റെ മകന്‍ മേരി ജോണിനെ (30) യാണ് തിരിച്ചറിഞ്ഞത്. മൃതദേഹം ബന്ധുക്കളേറ്റുവാങ്ങി.

മോര്‍ച്ചറിയിലെ മൃതദേഹങ്ങളില്‍ 10 എണ്ണം ഇനിയും തിരിച്ചറിയാനുണ്ട്.

Top