ഓഖി ദുരന്തം: മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരത്തുക വിതരണം പൂര്‍ത്തിയായി

തിരുവനന്തപുരം: ദുരന്തം നടന്ന് ഒരുമാസത്തിനുള്ളില്‍ തന്നെ ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരത്തുക വിതരണം പൂര്‍ത്തിയായി.

ധനസഹായവിതരണത്തിനായി വെള്ളിയാഴ്ച രാത്രി എട്ടുവരെ ട്രഷറി പ്രവര്‍ത്തിപ്പിച്ചു. ഓരോ കുടുംബത്തിനും 20 ലക്ഷം രൂപവീതം നല്‍കി.

ഓഖി ദുരന്തത്തില്‍ സംസ്ഥാനത്ത് 143 പേരെയാണ് കാണാതായത്. 64 മരണം ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 37 മൃതദേഹങ്ങള്‍ തിരിച്ചറിയാനുണ്ട്. 27 പേരെ തിരിച്ചറിഞ്ഞു.

20 ലക്ഷം രൂപ ട്രഷറിയിലെ സേവിങ്‌സ് ബാങ്ക് അക്കൌണ്ടിലാണ് നിക്ഷേപിച്ചത്. ഈ തുക സ്ഥിരനിക്ഷേപമാക്കും. പലിശ ഓരോ മാസവും കുടുംബത്തിന് ബാങ്ക് അക്കൌണ്ടിലേക്ക് ലഭിക്കാന്‍ സംവിധാനമുണ്ടാക്കും. പ്രായപൂര്‍ത്തിയാകാത്ത മക്കളുണ്ടെങ്കില്‍ രക്ഷിതാവുമൊത്ത് ജോയിന്റ് അക്കൌണ്ടാകും.

പ്രായപൂര്‍ത്തിയായവര്‍ക്ക് അഞ്ചുവര്‍ഷത്തെ സ്ഥിരനിക്ഷേപവും കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകുന്നതുവരെയുമാണ് നിക്ഷേപ കാലാവധി. എല്ലാവര്‍ക്കും പ്രത്യേകം അക്കൌണ്ടായിരിക്കും. കുടുംബത്തിന് മൊത്തം പ്രതിമാസം 14,000 രൂപയോളം പലിശ ലഭിക്കും.

Top