വിദ്യാര്‍ഥിനികള്‍ക്ക് അശ്ലീല സന്ദേശം; അധ്യാപകൻ അറസ്റ്റിൽ

ചെന്നൈ: വാട്‌സാപ്പില്‍ അശ്ലീലസന്ദേശങ്ങള്‍ അയച്ചുവെന്നത് ഉള്‍പ്പെടെ വിദ്യാര്‍ഥിനികള്‍ ഉന്നയിച്ച ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് സ്വകാര്യ സ്‌കൂള്‍ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.

ചെന്നൈ കെ.കെ. നഗറിലെ പത്മശേഷാദ്രി ബാലഭവന്‍ (പി.എസ്.ബി.ബി.) സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം അധ്യാപകന്‍ രാജാഗോപാലനെയാണ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വിദ്യാര്‍ഥിനികള്‍ അധ്യാപകനെതിരേ ആരോപണം ഉന്നയിച്ചത്. ഈ അധ്യാപകന്‍ മുമ്പ് തങ്ങളോടും മോശമായി പെരുമാറിയിരുന്നുവെന്ന് മുന്‍ വിദ്യാര്‍ഥിനികളും ആരോപിച്ചു.

ഡി.എം.കെ. എം.പി. കനിമൊഴി അടക്കമുള്ളവര്‍ ആരോപണം ഏറ്റെടുത്തതോടെയാണ് പോലീസ് രാജഗോപാലനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ഫോണ്‍, ലാപ്‌ടോപ്പ് തുടങ്ങിയവയും പിടിച്ചെടുത്തു.

കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തു. അഞ്ചു വര്‍ഷമായി വിദ്യാര്‍ഥിനികളുമായി ഇത്തരത്തില്‍ ഇടപെട്ടിരുന്നതായി രാജഗോപാലന്‍ പോലീസിനോട് സമ്മതിച്ചതായി സൂചനയുണ്ട്. 20 വര്‍ഷത്തില്‍ കൂടുതലായി ഈ സ്‌കൂളില്‍ പഠിപ്പിക്കുന്ന അധ്യാപകനെതിരേ ഇതുവരെ ഇത്തരം പരാതി ലഭിച്ചിട്ടില്ലെന്ന് ആദ്യം വിശദീകരിച്ച സ്‌കൂള്‍ അധികൃതര്‍ പിന്നീട് ഇയാളെ സസ്‌പെന്‍ഡ് ചെയ്തതായി അറിയിച്ചു.

 

Top