കൊരട്ടിയില്‍ നിന്നും കാണാതായ നാല് വിദ്യാര്‍ത്ഥികള്‍ ജാതി തോട്ടത്തില്‍

തൃശ്ശൂര്‍: കൊരട്ടിയില്‍ നിന്നും വ്യാഴാഴ്ച കാണാതായ നാല് വിദ്യാര്‍ത്ഥികളെ കണ്ടെത്തി. പ്രദേശത്തെ ജാതി തോട്ടത്തില്‍ ഒളിച്ചിരിക്കുന്ന നിലയിലാണ് ഇവരെ നാട്ടുകാര്‍ കണ്ടെത്തിയത്. നാല് പേരും ചേര്‍ന്ന് പുകവലിച്ചത് അധ്യാപകന്‍ കണ്ടിരുന്നു. ഈ വിവരം അധ്യാപകന്‍ വീട്ടുകാരെ അറിയിക്കുമെന്ന് ഭയന്നാണ് തോട്ടത്തില്‍ പോയി ഒളിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പൊലീസിനോട് പറഞ്ഞു.

ചാലക്കുടിക്കു സമീപം മേലൂരില്‍ ഒരു സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയാണ് ഇന്നലെ കാണാതായത്. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടികളെയാണ് കാണാതായത്. തുടര്‍ന്ന് കുട്ടിക്കളുടെ രക്ഷിതാക്കള്‍ കൊരട്ടി പൊലീസില്‍ പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വൈകിട്ട് സ്‌കൂള്‍ വിട്ട് ഇവര്‍ നാലു പേരും ഒരുമിച്ച് ഇറങ്ങിയതാണെന്ന് കണ്ടെത്തിയിരുന്നു.

ഇവര്‍ക്കായുള്ള അന്വേഷണം മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിച്ചതിന് പിന്നാലെയാണ് പ്രദേശത്തെ ജാതി തോട്ടത്തില്‍ നിന്നും ഇവരെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒരു ദിവസത്തിനിടെ കാണാതായ ആറ് പെണ്‍കുട്ടികളേയും മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് കണ്ടെത്തിയത് വലിയ വാര്‍ത്തയായിരുന്നു. പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നാണ് ആറ് പെണ്‍കുട്ടികളെ കാണാതായത്.

തൃശ്ശൂര്‍ സിറ്റി, റൂറല്‍ പൊലീസ് പരിധികളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായിരുന്നു അന്വേഷണ ചുമതല. കമിതാക്കള്‍ക്കൊപ്പമാണ് അഞ്ച് പെണ്‍കുട്ടികള്‍ പോയതെന്ന് ആദ്യ അന്വേഷണത്തില്‍ തന്നെ കണ്ടെത്തി. ആണ്‍സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്.

സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടവര്‍ക്കൊപ്പമാണ് നാല് പെണ്‍കുട്ടികളും പോയതെന്ന് പൊലീസ് പറയുന്നു. ചാലക്കുടിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടി പോയത് അയല്‍വാസിക്കൊപ്പമായിരുന്നു. പുതുക്കാട് നിന്ന് കാണാതായ പെണ്‍കുട്ടിയെ കൊല്ലത്ത് നിന്ന് കണ്ടെത്തി. വടക്കാഞ്ചേരിയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ ആണ്‍സുഹൃത്തിനൊപ്പം കാസര്‍ഗോഡ് നിന്ന് കിട്ടി.

വെസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. ഈ കുട്ടി നാലാം തവണയാണ് വീട് വിട്ടു പോകുന്നത്. കുടുംബപ്രശ്‌നമാണ് കുട്ടി നിരന്തരം ഓടിപ്പോകാന്‍ കാരണമെന്ന് പൊലീസ് പറയുന്നു.

Top