നഴ്‌സുമാര്‍ സമരത്തില്‍ നിന്നും പിന്‍മാറണമെന്ന ആവശ്യവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നടത്തിവരുന്ന സമരത്തില്‍ നിന്നും നഴ്‌സുമാര്‍ പിന്‍മാറണമെന്ന ആവശ്യവുമായി വീണ്ടും ആരോഗ്യമന്ത്രി കെ.കെ.ഷൈലജ.

സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് അടിസ്ഥാന ശമ്പളം വര്‍ധിപ്പിച്ച് നല്‍കാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറായ സ്ഥിതിക്ക് ഇപ്പോള്‍ നടത്തുന്ന സമരത്തില്‍ നിന്നും നഴ്‌സുമാര്‍ പിന്‍മാറണമെന്നാണ് മന്ത്രിയുടെ ആവശ്യം.

വേതന വര്‍ധന വിഷയത്തില്‍ സര്‍ക്കാരിന് ചെയ്യാവുന്നതെല്ലാം ചെയ്തു. ഇനി തീരുമാനമെടുക്കേണ്ടത് നഴ്‌സുമാരാണ്. പനിക്കാലമായതിനാല്‍ നഴ്‌സുമാര്‍ സഹകരിക്കണമെന്നും സമരം അവസാനിപ്പിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 17,200 രൂപയാക്കി ഉയര്‍ത്താന്‍ തിങ്കളാഴ്ച സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നഴ്‌സിംഗ് അലവന്‍സ്, അഡീഷണല്‍ അലവന്‍സ് എന്നിവയുള്‍പ്പെടെ 20,806 രൂപയാണ് പുതുക്കിയ ശമ്പളം അനുസരിച്ച് നഴ്‌സുമാര്‍ക്കു ലഭിക്കുക.

എന്നാല്‍ മതിയായ ശമ്പള വര്‍ദ്ധനവ് ഇല്ലാത്തതിനാലും ട്രെയിനി നഴ്‌സുമാരുടെ കാര്യത്തില്‍ തീരുമാനമെടുക്കാതത്തിനാലും നഴ്‌സുമാര്‍ സമരം തുടരുകയാണ്.

ജൂലൈ 17 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാനുമാണ് യുഎന്‍എ, ഐഎന്‍എ എന്നീ സംഘടനകളുടെ തീരുമാനം.സമരം ശക്തമായാല്‍ സംസ്ഥാനത്തെ 360 ഓളം സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം തടസപ്പെടും.

അത്യാഹിത വിഭാഗത്തിലെ ജോലിയില്‍ നിന്നു പോലും മാറിനിന്ന് പ്രതിഷേധം ശക്തമാക്കാനാണ് നഴ്‌സുമാരുടെ സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പള വര്‍ദ്ധനവ് അംഗീകരിക്കുന്നില്ലെങ്കില്‍ നഴ്‌സുമാര്‍ക്ക് കോടതിയെ സമീപിക്കാമെന്നും, നഴ്‌സുമാര്‍ സമരം അവസാനിപ്പിക്കണമെന്നും മുന്‍പും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

Top