ചര്‍ച്ചയില്‍ പരിഹാരമായില്ല ; സര്‍ക്കാര്‍ തീരുമാനമെടുക്കും വരെ സമരം ചെയ്യില്ലന്ന് നഴ്‌സുമാര്‍

nurses

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം സംബന്ധിച്ച് സ്വകാര്യ ആശുപത്രി നഴ്‌സുമാരും ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികളും തമ്മില്‍ തിരുവനന്തപുരത്ത് ലേബര്‍ കമ്മിഷണര്‍ വിളിച്ച യോഗത്തില്‍ തീരുമാനമായില്ല.

അടിസ്ഥാന ശമ്പളം ഇരുപതിനായിരം രൂപയാക്കണമെന്ന ആവശ്യത്തില്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനും, 80 മുതല്‍ 100 ശതമാനം വരെ ശമ്പളവര്‍ധന നല്‍കാനാകില്ലെന്ന നിലപാടില്‍ ആശുപത്രി മാനേജ്‌മെന്റുകളും ഉറച്ചു നിന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.

തുടര്‍ന്ന് കൂടുതല്‍ ചര്‍ച്ചകള്‍ സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ നടക്കട്ടെയെന്ന് ലേബര്‍ കമ്മിഷണര്‍ കെ. ബിജു മുന്നോട്ട് വച്ച നിര്‍ദേശം ഇരുപക്ഷവും അംഗീകരിച്ചു. മന്ത്രിതല ചര്‍ച്ച നടക്കുംവരെ പണിമുടക്കി സമരം ചെയ്യില്ലെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു.

അതേസമയം നാളെമുതല്‍ നിരാഹാര സമരത്തിലേക്ക് നീങ്ങുമെന്ന് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു

സുപ്രീം കോടതി മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് അടിസ്ഥാന ശമ്പളം 20,000 രൂപയായി ഉയര്‍ത്തണമെന്നാണ് നഴ്‌സുമാരുടെ ആവശ്യം.

അടിസ്ഥാന ശമ്പളം ഉയര്‍ത്തിയില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്നാണ് നഴ്‌സുമാരുടെ മുന്നറിയിപ്പ്.

2016 ജനുവരി 29നാണ് അടിസ്ഥാന ശമ്പളം സംബന്ധിച്ച് സുപ്രീം കോടതി നിര്‍ദ്ദേശമുണ്ടായത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

എന്നാല്‍ ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളുവെന്നാണ് കേരളം നല്‍കിയ മറുപടി. അടിസ്ഥാന ശമ്പളത്തില്‍ 20 ശതമാനത്തില്‍ കൂടുതല്‍ വര്‍ധന നല്‍കില്ലെന്നാണ് മാനേജ്‌മെന്റുകളും നിലപാടെടുത്തിരുന്നു.

Top