ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗികാരോപണം: കന്യാസ്ത്രീയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പീഡിപ്പിച്ച കേസില്‍ ഇരയായ കന്യാസ്ത്രിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഉടന്‍ ജലന്ധറിലേക്ക് പോകും.

ബിഷപ്പില്‍ നിന്ന് തനിക്ക് ഏല്‍ക്കേണ്ടി വന്നത് കടുത്ത പീഡനങ്ങളാണെന്ന് കന്യാസ്ത്രീയുടെ മൊഴിയില്‍ പറഞ്ഞിരുന്നു. ലൈംഗിക ദുരുപയോഗത്തിനു പുറമേ ഫോണ്‍ രതിക്കും വിധേയാകേണ്ടി വന്നെന്നും ഈ കാലത്ത് മരണത്തെക്കുറിച്ച് പോലും ചിന്തിച്ചിരുന്നെന്നും കന്യാസ്ത്രി പറയുന്നു.

2014 മേയ് അഞ്ചിന് തൃശൂരില്‍ വൈദികപട്ടം കൊടുക്കുന്ന ചടങ്ങില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കാര്‍മികനായിരുന്നു. ഇതിനുശേഷമാണ് കുറവിലങ്ങാട്ടെ മഠത്തില്‍ ആദ്യമായി താമസിക്കാന്‍ വന്നത്. അടുത്തദിവസം കന്യാസ്ത്രീയുടെ കുടുംബത്തില്‍ ഒരു ആദ്യകുര്‍ബാനയിലും പങ്കെടുത്തു. ഈ ദിവസങ്ങളില്‍, മഠത്തിലെ ഇരുപതാം നമ്പര്‍ മുറിയില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ചു. ഇത് ഗസ്റ്റ് റൂം കൂടിയാണ്. പലപ്പോഴായി 13 തവണ പ്രകൃതിവിരുദ്ധപീഡനത്തിനും വിധേയയാക്കിയെന്ന് കന്യാസ്ത്രീയുടെ മൊഴിയിലുണ്ട്.

പീഡനം നടന്നെന്ന് പറയുന്ന ദിവസങ്ങളില്‍ ഫ്രാങ്കോ മുളയ്ക്കല്‍ ഇവിടെ എത്തിയിരുന്നെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച രേഖകള്‍ ശേഖരിച്ചിട്ടുണ്ട്. കത്തോലിക്കാ സഭയുടെ ജലന്ധര്‍ രൂപതയ്ക്ക്, കേരളത്തില്‍ കുറവിലങ്ങാട് കൂടാതെ കണ്ണൂരിലും രണ്ടു മഠങ്ങളുണ്ട്. എന്നാല്‍, ബിഷപ്പ് കേരളത്തില്‍ എത്തിയപ്പോഴെല്ലാം കുറവിലങ്ങാട് മഠത്തിലാണ് താമസിച്ചിരുന്നത്. ബിഷപ്പിന് മഠത്തില്‍ സന്ദര്‍ശനാനുമതി മാത്രമാണുള്ളത്. താമസിക്കാന്‍ അനുമതിയില്ലെന്നും കന്യാസ്ത്രീ ചൂണ്ടിക്കാട്ടുന്നു.

ഫോണില്‍ അശ്ലീലം പറയുന്നത് തുടര്‍ന്നപ്പോള്‍, കുറവിലങ്ങാട് പള്ളി വികാരിയോട് പരാതിപ്പെട്ടു. അദ്ദേഹം വിവരം പാലാ ബിഷപ്പിനെ അറിയിച്ചു. പാലാ ബിഷപ്പ്, കുറവിലങ്ങാട് പള്ളിമേടയില്‍ കന്യാസ്ത്രീയുടെ പരാതി കേട്ടു. ഇതിനുശേഷമാണ് സിറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ നേരില്‍ക്കണ്ട് പരാതി പറഞ്ഞത്. ഇക്കാര്യത്തില്‍ താന്‍ നിസ്സഹായനാണെന്ന് അദ്ദേഹം അറിയിച്ചെന്നും മൊഴിയിലുണ്ട്. തുടര്‍ന്ന്, ദില്ലിയിലെ വത്തിക്കാന്‍ സ്ഥാനപതിക്ക് പരാതി നല്‍കി. ഇത് മേയില്‍ പോപ്പിന് അയച്ചുകൊടുത്തു. എന്നിട്ടും നടപടിയുണ്ടാകാതെ വന്നപ്പോഴാണ് എസ്പിക്ക് പരാതി നല്‍കിയതെന്നും കന്യാസ്ത്രീ പറയുന്നു.

Top