ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വീണ്ടും ചോദ്യം ചെയ്യും ; ഇന്ന് അറസ്റ്റ് ചെയ്തേക്കും

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ബുധനാഴ്ച ഹാജരായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഏഴ് മണിക്കൂറുകളോളമാണ് പൊലീസ് ചോദ്യം ചെയ്തത്.

എന്നാല്‍ ഫ്രാങ്കോ മുളയ്ക്കല്ലിനെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തേക്കും. ഇന്നലെ തൃപ്പൂണിത്തുറയിലെ പൊലീസ് ക്ലബില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തതില്‍ ബിഷപ്പിന്‍റെ മൊഴിയില്‍ വൈരുധ്യങ്ങള്‍ കണ്ടെത്തിയതോടെയാണ് അറസ്റ്റിലേക്ക് നീങ്ങാന്‍ പൊലീസ് തീരുമാനിച്ചത്.

ചോദ്യങ്ങളില്‍ നിന്നും തന്ത്രപരമായി ഒഴിഞ്ഞു മാറിയ ബിഷപ്പിനെ ഇന്ന് പൊലീസിന് മുന്നില്‍ വീണ്ടും ചോദ്യം ചെയ്യലിനായി ഹാജരാക്കും. രാവിലെ 11 മണിക്ക് തൃപ്പൂണിത്തുറയില്‍ ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് ബിഷപ്പിന് പൊലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ആദ്യ ദിവസം നല്കിയ മൊഴികള്‍ വിശകലനം ചെയ്താകും രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ നടക്കുക. ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ തങ്ങുകയാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍.

ബിഷപ്പിനോട് ചോദിക്കുവാന്‍ കൂടുതല്‍ ചോദ്യങ്ങള്‍ അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. ബിഷപ്പിനെ ചോദ്യം ചെയ്തതിന് ശേഷം റേഞ്ച് ഐജിയുടെ സാന്നിദ്ധ്യത്തില്‍ കോട്ടയം എസ്പിയും, അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പിയും കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു.

തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ലിലായിരുന്നു ചോദ്യം ചെയ്യല്‍. തയ്യാറാക്കിയ നൂറ്റമ്പതോളം ചോദ്യങ്ങളും അനുബന്ധ ചോദ്യങ്ങളും ഉണ്ടായിരുന്നതായാണ് അറിയുന്നത്. ബുധനാഴ്ച രാവിലെ 11 മണിക്കാണ് ഫ്രാങ്കോ തൃപ്പൂണിത്തുറയിലുള്ള ക്രൈംബ്രാഞ്ച് എസ്പി. ഓഫീസില്‍ എത്തിയത്. രൂപതാ പി.ആര്‍.ഒ. ഫാ. പീറ്റര്‍ കാവുംപുറവും മറ്റ് രണ്ടുപേരും വണ്ടിയിലുണ്ടായിരുന്നു.

Top