നിരന്തരം ബുദ്ധിമുട്ടിക്കാന്‍ ശ്രമിക്കുന്നു, വ്യാജവാര്‍ത്ത ചമയ്ക്കുന്നു; കന്യാസ്ത്രീയുടെ സഹോദരന്‍

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ആരോപണവുമായി കന്യാസ്ത്രീയുടെ സഹോദരന്‍ രംഗത്ത്. തന്റെ സഹോദരിയെ ബിഷപ്പ് നിരന്തരം ബുദ്ധിമുട്ടിക്കാന്‍ ശ്രമം നടത്തുന്നതായി സഹോദരന്‍ വെളിപ്പെടുത്തി. കന്യാസ്ത്രീയെ കുറ്റപ്പെടുത്തി മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സഭ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് സഹോദരന്റെ പ്രസ്ഥാവന.

‘കഴിഞ്ഞദിവസം ഇരയുടെ ചിത്രം സഹിതം മിഷനറീസ് ഓഫ് ജീസസ് ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടു. ഇത് തെറ്റായ നടപടിയാണ്. കോടതി ഉത്തരവും ഇരയുടെ വ്യക്തിത്വവും മാനിക്കണമെന്ന് ഇവര്‍ക്ക് അറിവില്ലെന്ന് പറയുന്നത് നാണക്കേടാണ്. സഹോദരിയെ ബുദ്ധിമുട്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്’ സഹോദരന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ബിഷപ്പിനെതിരായ പരാതി അന്വേഷിക്കാന്‍ വത്തിക്കാന്‍ അന്വേഷണ സമിതി രൂപീകരിച്ചെന്ന വാര്‍ത്ത തെറ്റാണെന്നാണ് തോന്നുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാധാരണ ഗതിയില്‍ നടപടിയെടുക്കാന്‍ 2-3 ദിവസം വേണം. മാര്‍പ്പാപ്പയ്ക്ക് മുന്നില്‍ വിഷയം അവതരിപ്പിച്ചിട്ടുണ്ടെങ്കില്‍ കേസുമായി ബന്ധപ്പെട്ടവരെ എല്ലാവരെയും വത്തിക്കാന്‍ അക്കാര്യം അറിയിക്കുമായിരുന്നെന്നും സഹോദരന്‍ ചൂണ്ടിക്കാട്ടി.

ഇതുവരെ അത്തരത്തിലൊരു കത്ത് വത്തിക്കാനില്‍ നിന്ന് കിട്ടിയിട്ടില്ല.
കുറ്റാരോപിതനായ വ്യക്തിയുടെയും സംഘത്തിന്റെയും ഗൂഢാലോചനയുടെ ഫലമായിരിക്കാം ഇങ്ങനെയൊരു വാര്‍ത്ത. കേരളത്തിലും പുറത്തും ജലന്ധര്‍ ബിഷപ്പിനെതിരെ നടക്കുന്ന സമരങ്ങളുടെ വീര്യം കുറയ്ക്കുക എന്നതായിരിക്കും വാര്‍ത്തയ്ക്ക് പിന്നിലുള്ളവരുടെ ലക്ഷ്യമെന്നും കന്യാസ്ത്രീയുടെ സഹോദരന്‍ ആരോപിച്ചു.

Top