കൊച്ചി മെട്രോയില്‍ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം പത്ത് കോടി പിന്നിട്ടു

കൊച്ചി: കൊച്ചി മെട്രോയില്‍ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം പത്ത് കോടി പിന്നിട്ടു. 10,33,59,586 ആളുകളാണ് കൊച്ചി മെട്രോ സര്‍വ്വീസ് ആരംഭിച്ച 2017 ജൂണ്‍ 19 മുതല്‍ 2023 ഡിസംബര്‍ 29 വരെ യാത്ര ചെയ്തത്. വെറും ആറര വര്‍ഷത്തിലാണ് കൊച്ചി മെട്രോ ഈ നേട്ടം കൈവരിച്ചതെന്നത് ശ്രദ്ധേയമാണ്.

ആദ്യം കയ്ക്കും പിന്നെ മധുരിക്കുമെന്ന വാചകവുമായി കൊച്ചിക്കാരുടെ ഇടയിലേക്കെത്തിയ കൊച്ചി മെട്രോ മധുരിച്ചു തുടങ്ങിയിട്ട് നാളുകളേറെയായി. സര്‍വ്വീസ് ആരംഭിച്ച് അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തച്ചെലവുകള്‍ വരുമാനത്തില്‍നിന്നുതന്നെ നിറവേറ്റാന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം കെ.എം.ആര്‍.എല്ലിന് സാധിച്ചു. ദൈനംദിന യാത്രകള്‍ക്കായി മെട്രോയെ തിരഞ്ഞെടുത്ത് ഇപ്പോള്‍ ആ മധുരം ഇരട്ടിയാക്കുകയാണ് കൊച്ചി നിവാസികള്‍. 2021 ഡിസംബര്‍ 21-നാണ് യാത്രക്കാരുടെ എണ്ണം അഞ്ച് കോടി കടന്നത്. ഇതിന് ശേഷം ഏഴ് മാസത്തിനം 2022 ജൂലൈ 14-ന് യാത്രക്കാരുടെ എണ്ണം ആറ് കോടി പിന്നിട്ടിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ നാല് കോടിയാളുകളാണ് കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത്.

2023-ല്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണ് ഉണ്ടായത്. വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെയുള്ള വിവിധ യാത്ര പാസുകള്‍, ഓഫറുകള്‍ എന്നിവ ഉള്‍പ്പെടുത്തി പൊതുജനങ്ങളെ കൊച്ചി മെട്രോയിലേക്ക് ആകര്‍ഷിക്കാന്‍ നടത്തിയ തുടര്‍ച്ചയായ പരിശ്രമങ്ങള്‍ ഫലം കണ്ടുവെന്ന് കെ.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

2023 ജനുവരിയില്‍ 79130 ആയിരുന്ന ശരാശരി യാത്രക്കാരുടെ എണ്ണം ഡിസംബറില്‍ 94000 ആയി ഉയര്‍ന്നു. ഈ വര്‍ഷം 40 ദിവസമാണ് യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടത്. 2023 ഒക്ടോബര്‍ 21-നാണ് കൊച്ചി മെട്രോയില്‍ ഈ വര്‍ഷം ഇതുവരെ ഏറ്റവുമധികം ആളുകള്‍ യാത്ര ചെയ്തത്. 132,161 യാത്രക്കരാണ് അന്നേദിവസം ഉണ്ടായിരുന്നത്. ടിക്കറ്റ് ഇനത്തില്‍ കൊച്ചി മെട്രോ ഏറ്റവുമധികം വരുമാനം നേടിയതും 2023 ഒക്ടോബര്‍ 21-നാണ്. നിര്‍മാണം പൂര്‍ത്തിയായി തൃപ്പൂണിത്തുറ സ്റ്റേഷനിലേക്ക് കൂടി സര്‍വ്വീസ് ആരംഭിക്കുന്നതോടെ ദിനംപ്രതി യാത്രക്കാരുടെ എണ്ണം ഒരുലക്ഷം പിന്നിടുമെന്നാണ് പ്രതീക്ഷ.

സാങ്കേതിക വിദ്യയില്‍ മറ്റ് മെട്രോകളെ പിന്നിലാക്കി കൊച്ചി മെട്രോ മുന്നോട്ടുവച്ച മാതൃകയിലൂടെ കെ.എം.ആര്‍.എല്ലിന് പ്രവര്‍ത്തന ചെലവുകളെ പിടിച്ചുനിര്‍ത്താന്‍ സാധിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. പരിസ്ഥിതിക്ക് പ്രാധാന്യം നല്‍കുന്ന മഴവെള്ള സംഭരണം, സൗരോര്‍ജ്ജ പദ്ധതികള്‍ എന്നിവയും കൊച്ചി മെട്രോയെ വേറിട്ടതാക്കുന്നു.

ഡിജിറ്റല്‍ ടിക്കറ്റിങ്ങിലും കൊച്ചി മെട്രോ ബഹുദൂരം പിന്നിട്ടുകഴിഞ്ഞു. കൊച്ചി വണ്‍ ആപ്പ് വഴിയുള്ള ഗ്രൂപ്പ് ബുക്കിങ് സൗകര്യം നിരവധിയാളുകളാണ് ഉപയോഗിക്കുന്നത്. വാട്‌സ്ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സേവനം ഉടന്‍ നിലവില്‍ വരുമെന്നും കെ.എം.ആര്‍.എല്‍ അധികൃതര്‍ വ്യക്തമാക്കി.

Top