ചൈനയില്‍ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും കുത്തനെ കൂടുന്നു

കൊവിഡ് 19 മഹാമാരിയുടെ ഉറവിടസ്ഥലമാണ് ചൈന. ചൈനയിലെ വുഹാന്‍ എന്ന പട്ടണത്തിലാണ് വൈറസ് ആദ്യമായി സ്ഥിരീകരിക്കപ്പെട്ടത്. പിന്നീട് ഇവിടെ നിന്നുമാണ് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഈ രോഗം എത്തിച്ചേര്‍ന്നത്.

ചൈനയില്‍ കൊവിഡ് 19 കാര്യമായ നാശം വിതച്ച ശേഷമാണ് മറ്റിടങ്ങളിലേക്ക് വ്യാപിച്ചതെന്നാണ് പല റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തിലുള്ള തങ്ങളുടെ സാഹചര്യം പുറമേക്ക് കാണിക്കാന്‍ ചൈന തയ്യാറാകുന്നില്ല എന്നായിരുന്നു ഉയര്‍ന്നിരുന്ന ആക്ഷേപം.

എന്തായാലും കൊവിഡ് മറ്റിടങ്ങളിലേക്ക് കൂടി വ്യാപിച്ച് ലോകം തന്നെ മഹാമാരിയോട് ഒറ്റക്കെട്ടായി നിന്ന് പൊരുതുന്ന സമയമായപ്പോഴേക്ക് ചൈന കൊവിഡില്‍ നിന്ന് തങ്ങള്‍ മുക്തരായി എന്ന് പ്രഖ്യാപിച്ചിരുന്നു. തൊഴില്‍ മേഖലയടക്കമുള്ള എല്ലാ മേഖലകളും തുറന്ന് പ്രവര്‍ത്തിക്കാനും സാധാരണ ജീവിതത്തിലേക്ക് ഏവരും തിരികെ പോകാനും തുടങ്ങി.

ഇതിനിടെ വീണ്ടും ചില സന്ദര്‍ഭങ്ങളില്‍ കൂടി കൊവിഡ് കേസുകള്‍ തലപൊക്കിയെങ്കിലും ചൈന അതിനെയെല്ലാം തങ്ങള്‍ അതിജീവിച്ചുവെന്നാണ് അറിയിച്ചത്. ഇപ്പോഴിതാ വീണ്ടും കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ രണ്ടാം തരംഗത്തിന് ഇടയാക്കിയ ‘ഡെല്‍റ്റ’ വകഭേദമാണ് ചൈനയിലിപ്പോള്‍ കൊവിഡ് കേസുകള്‍ വര്‍ധിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വരും ദിവസങ്ങളില്‍ സ്ഥിതിഗതികള്‍ മോശമായേക്കുമെന്ന് ചൈനയിലെ ‘നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍’ തന്നെയാണ് അറിയിക്കുന്നതും.

പുറംരാജ്യങ്ങളില്‍ യാത്ര ചെയ്ത് തിരികെയെത്തിയവരിലൂടെയാണ് ഡെല്‍റ്റ വകഭേദം വ്യാപിച്ചതെന്നും ഇത് സമീപഭാവിയില്‍ വലിയ ആശങ്കയ്ക്ക് ഇയാക്കുമെന്നും ‘നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍’ പ്രതിനിധി വു ലിയാങ്യൂ പറയുന്നു.

ഇതുവരെ ചൈനയിലെ 11 പ്രവിശ്യകളില്‍ ഡെല്‍റ്റ കേസുകള്‍ സ്ഥിരീകരിക്കപ്പെട്ടുവത്രേ. ഒക്ടോബര്‍ 17 മുതലുള്ള കണക്കാണിത്. ഇതിന് മുമ്പ് തന്നെ കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന അറിയിപ്പിനെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു. എന്നിട്ടും രോഗികളുടെ എണ്ണം വര്‍ധിച്ചു.

ചുരുങ്ങിയ സമയത്തിനകം കൂടുതല്‍ പേരിലേക്ക് രോഗമെത്തിക്കാന്‍ കഴിവുള്ള വൈറസ് വകഭേദമാണ് ‘ഡെല്‍റ്റ’. അതുകൊണ്ട് തന്നെ ഡെല്‍റ്റ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് എവിടെയാണെങ്കിലും ആശങ്കാജനകം തന്നെയാണ്. ചൈനയിലിപ്പോള്‍ യാത്ര കഴിഞ്ഞെത്തിയവര്‍ സ്വയം ക്വാറന്റൈനിലേക്ക് മാറുന്ന തരത്തിലേക്കുള്ള നടപടികളിലേക്കാണ് അധികൃതര്‍ നീങ്ങുന്നത്.

 

Top