രാജ്യത്തെ പ്രധാന നഗരങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു

മുംബൈ: രാജ്യത്തെ പ്രധാന നഗരങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു. ദില്ലിയില്‍ ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരത്തിന് താഴെയെത്തി. മുബൈയിലും കൊല്‍ക്കത്തയിലും മൂവായിരത്തില്‍ കുറവാണ് രോഗികള്‍. കര്‍ണാടകയിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ രോഗവ്യാപന തോത് കാണിക്കുന്ന ആര്‍ മൂല്യം ജനുവരി ആദ്യ ആഴ്ച്ചയേക്കാള്‍ കുറഞ്ഞതായി മദ്രാസ് ഐഐടി നടത്തിയ പഠനത്തില്‍ കണ്ടെത്തി.

ജനുവരി 7 നും 13 നും ഇടയില്‍ ആര്‍ മൂല്യം 2.2 ആയിരുന്നു. ഇത് കുറഞ്ഞ് 1.57 ആയി എന്നാണ് കണ്ടെത്തല്‍. ഫെബ്രുവരിയോടെ രാജ്യത്തെ രോഗികളുടെ എണ്ണം പരമാവധിയില്‍ എത്തുമെന്നും പിന്നീട് രോഗവ്യാപനം കുറയും എന്നും പഠനത്തില്‍ പറയുന്നു.

മഹാരാഷ്ട്രയില്‍ ഇന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കുകയാണ്. ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഓഫ്‌ലൈന്‍ പഠനം തുടങ്ങും. സ്‌കൂള്‍ തുറക്കുന്ന കാര്യത്തില്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് അന്തിമ തീരുമാനം എടുക്കാന്‍ അനുവാദമുണ്ട്. മുംബൈ, താനെ ,നാസിക് ജല്‍ഗാവ്, നന്ദുബാര്‍ എന്നിവിടങ്ങളിലൊക്കെ ഇന്നുതന്നെ ക്ലാസ്സ് തുടങ്ങും.

എന്നാല്‍ കോവിഡ് വ്യാപനം കൂടിയ പൂനെയിലും അഹമ്മദ് നഗറിലും സ്‌കൂള്‍ തുറക്കുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും. നാഗ്പൂരില്‍ മറ്റന്നാള്‍ ആണ് സ്‌കൂളുകള്‍ തുറക്കുന്നത്. രക്ഷിതാക്കളുടെ സമ്മതപത്രം കുട്ടികള്‍ ഹാജരാക്കണം. കൊവിഡ് വ്യാപനം കൂടിയപ്പോള്‍ ഫെബ്രുവരി 15 വരെയാണ് നേരത്തെ സ്‌കൂളുകള്‍ അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നത്.

Top