ബോളിവുഡ് നടൻ രണ്‍വീര്‍ സിംഗ് നഗ്ന ഫോട്ടോഷൂട്ട് നടത്തിയത് വലിയ ചര്‍ച്ചയായിരുന്നു. സ്ത്രീകളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഒരുവിഭാഗം രംഗത്തെത്തുകയും രൺവീറിനെതിരെ മുംബൈ പൊലീസ് കേസെടുക്കുകയും ചെയ്‍തിരുന്നു. സംഭവത്തില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെ രണ്‍വീര്‍ സിംഗ് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരായെന്നാണ് പുതിയ റിപ്പോര്‍ട്ട്. നടൻ രണ്‍വീര്‍ സിംഗിന്റെ മൊഴി രേഖപ്പടുത്തകയും ചെയ്‍തു.
പല തവണ പൊലീസ് നോട്ടീസ് അയച്ചതിനെ തുടര്‍ന്നാണ് ഇന്ന് രണ്‍വീര്‍ സിംഗ് ഹാജരായിരിക്കുന്നത്. നടൻ രണ്‍വീര്‍ സിംഗിന് എതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‍തതതിനെ വിമര്‍ശിച്ച് ഒരുവിഭാഗം പേര്‍ രംഗത്ത് എത്തിയിരുന്നു. ‘കശ്‍മീർ ഫയൽ’ സംവിധായകൻ വിവേക് അഗ്‌നിഹോത്രി അടക്കമുള്ളവരായിരുന്നു രണ്‍വീര്‍ സിംഗിനെ പിന്തുണച്ച് രംഗത്ത് എത്തിയത്. എന്തായാലും രണ്‍വീര്‍ സിംഗ് മൊഴി നല്‍കിയ സാഹചര്യത്തില്‍ കേസിന്റെ തുടര്‍ സാധ്യതകള്‍ എന്തായിരിക്കും എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍ അടക്കമുള്ളവര്‍.