മുന്നാക്കസമുദായങ്ങള്‍ക്ക് വേണ്ടി എന്താണ് ചെയ്തത്; കോടിയേരിയുടെ പ്രസ്താവന തള്ളി എന്‍.എസ്.എസ്

ചങ്ങനാശ്ശേരി: സംസ്ഥാനത്തെ മുന്നോക്ക സമുദായത്തിന് വേണ്ടി നല്ലത് ചെയ്ത ഇടതുപക്ഷത്തെ പ്രകീര്‍ത്തിക്കുകയാണ് എന്‍.എസ്.എസ്. ചെയ്യേണ്ടതെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന തെറ്റിദ്ധാരണ പരത്താന്‍ വേണ്ടിയുള്ളതും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് എന്‍.എസ്.സ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഈ സര്‍ക്കാര്‍ മുന്നാക്കസമുദായങ്ങള്‍ക്കോ എന്‍.എസ്.എസ്സിനോ വേണ്ടി എന്തു നന്മയാണ് ചെയ്തതെന്ന് കോടിയേരി വ്യക്തമാക്കണെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.

എന്‍.എസ്.എസ്. ഈ ഗവണ്മെന്റിനോട് സഹകരിച്ചിട്ടേയുള്ളു. വിശ്വാസസംരക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമാണ് അഭിപ്രായഭിന്നത ഉണ്ടായിട്ടുള്ളത്. എന്നാല്‍, നായര്‍സമുദായം അടക്കമുള്ള മുന്നാക്കസമുദായങ്ങള്‍ക്കും അതില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും വ്യവസ്ഥാപിതമായി ലഭിച്ചുവന്നിരുന്ന ആനുകൂല്യങ്ങളെല്ലാംതന്നെ തടഞ്ഞുവയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത് എന്ന് അക്കമിട്ടു വ്യക്തമാക്കിയിട്ടുള്ളതാണ്. അതിനൊന്നും സര്‍ക്കാരിനു മറുപടിയില്ല.

എന്‍.എസ്.എസ്സിനു വേണ്ടി ഈ ഗവണ്മെന്റിനോട് ആകെ ആവശ്യപ്പെട്ടിട്ടുള്ളത് ദേവസ്വം ബോര്‍ഡില്‍ മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കണമെന്നും, കഴിഞ്ഞ ഗവണ്മെന്റ് പൊതുഅവധിയായി പ്രഖ്യാപിച്ച മന്നത്തു പത്മനാഭന്റെ ജന്മദിനം നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്സ് ആക്ടിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും മാത്രമാണ്. അത് എവിടെ നില്‍ക്കുന്നു എന്ന കാര്യം എല്ലാവര്‍ക്കും അറിയാം.

ദേവസ്വം ബോര്‍ഡിലെ 10 ശതമാനം മുന്നാക്കസംവരണം ആയാലും, കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 10 ശതമാനം സംവരണം ആയാലും നടപ്പാക്കാതിരിക്കാതിരിക്കാനോ കാലതാമസം വരുത്താനോ വേണ്ടിയുള്ള ബോധപൂര്‍വമായ നീക്കമാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്.ഈ ഉപതിരഞ്ഞെടുപ്പുകളില്‍ ശരിദൂരം കണ്ടെത്തണമെന്നു പറയേണ്ടിവന്ന സാഹചര്യം എന്താണെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. ആ നിലപാട് നാടിന്റെ നന്മയ്ക്കുവേണ്ടിയാണ്. ഇക്കാര്യത്തില്‍ പ്രത്യേക അവകാശവാദമോ ആശങ്കയോ എന്‍.എസ്.എസ്സിനില്ലെന്നും എന്‍.എസ്.എസ് വ്യക്തമാക്കി.

Top