വികസനപദ്ധതികള്‍ നടപ്പിലാക്കരുതെന്ന് അഭിപ്രായമില്ല, പക്ഷേ ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കരുതെന്നും എന്‍എസ്എസ്

തിരുവനന്തപുരം: കെ റെയില്‍ പ്രതിഷേധത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ എന്‍എസ്എസ്. ജനങ്ങളെ വിശ്വാസത്തില്‍ എടുക്കുക എന്നത് സര്‍ക്കാരിന്റെ ധാര്‍മ്മിക ഉത്തരവാദിത്തമാണെന്ന് എന്‍എസ്എസ് പറഞ്ഞു. ഭൂമി നഷ്ടപെടുന്നവരുടെ പ്രതിഷേധം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുത്. ദീര്‍ഘ വീക്ഷണം ഇല്ലാതെ സാമ്പത്തിക പുരോഗതി മാത്രം ലക്ഷ്യമിട്ടുള്ള പദ്ധതി ജനക്ഷേമകരമാകില്ലെന്നും എന്‍എസ്എസ് വിമര്‍ശിച്ചു.

കേരളത്തിന്റെ സുസ്ഥിരവികസനവും ഭാവിയിലേക്കുള്ള സാമ്പത്തിക-സാമൂഹിക-പാരിസ്ഥിതികവികാസവും ലക്ഷ്യംവച്ചുകൊണ്ടാണ് ‘സില്‍വര്‍ലൈന്‍’ അതിവേഗറെയില്‍പാത തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നിര്‍മ്മിക്കാന്‍ കേരളസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. തുടര്‍ച്ചയായുള്ള പ്രളയവും കോവിഡിന്റെ പലതരം വ്യാപനവും അതിനെ തുടര്‍ന്ന് ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ഉണ്ടായിട്ടുള്ള സാമ്പത്തികാഘാതവും കണക്കിലെടുക്കുമ്പോള്‍ ഏതുതരം പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കേണ്ടത് എന്ന് ഈ അവസരത്തില്‍ ചിന്തിക്കേണ്ടതാണ്. എന്നാല്‍, ഇത്തരം വികസനപദ്ധതികള്‍ നടപ്പിലാക്കരുത് എന്ന അഭിപ്രായവുമില്ല- പ്രസ്താവനയില്‍ പറയുന്നു.

ഗ്രാമീണ-നഗരവ്യത്യാസമില്ലാതെ കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും അത്യാധുനിക ആരോഗ്യസംവിധാനങ്ങളും സര്‍ക്കാര്‍സേവനങ്ങളും ഇപ്പോള്‍ ലഭ്യമാണ്. കൂടുതല്‍ സൗകര്യങ്ങള്‍ക്കായി സില്‍വര്‍ലൈന്‍ ഉപകരിക്കുമെന്നാണ് പറയുന്നത്. ഇപ്പോള്‍ നന്നായി പ്രവര്‍ത്തിച്ചുവരുന്ന ജില്ലാതല ആരോഗ്യസംവിധാനങ്ങള്‍ വിപുലീകരിക്കുന്നതും മറ്റൊരു തരത്തിലുള്ള വികസനം അല്ലേ? അങ്ങനെയെങ്കില്‍ യാത്രകളും സമയനഷ്ടവും ഒഴിവാക്കാവുന്നതുമല്ലേ. കേരളത്തിന്റെ ഭൂപ്രകൃതിയും ജനസാന്ദ്രതയും അധിവാസമാതൃകയും ഒക്കെ പരിഗണിക്കുമ്പോള്‍ ഭാവിയില്‍ വന്‍കിടവ്യവസായങ്ങള്‍ വിവിധ പ്രദേശങ്ങളില്‍ നിക്ഷേപിക്കുമെന്നും അവയെ തമ്മില്‍ സില്‍വര്‍ലൈന്‍ ബന്ധിപ്പിക്കുമെന്നും മറ്റുമുള്ള വാദഗതികളും നിലനില്‍ക്കണമെന്നില്ലെന്നും പ്രസ്താവന ചൂണ്ടിക്കാണിക്കുന്നു.

Top