ന്യൂഡല്‍ഹി: അസം പൗരത്വ രജിസ്റ്റര്‍ സുതാര്യമാണെന്നും ഇതില്‍ പക്ഷപാതപരമായ പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ലെന്നും വിശദീകരണവുമായി കേന്ദ്ര ആഭ്യന്ത്രമന്ത്രി രാജ്‌നാഥ് സിംഗ്. രജിസ്റ്ററില്‍ ഇല്ലാത്തവര്‍ക്കെതിരെ ബലപ്രയോഗം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. 1985ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് പൗരത്വ പട്ടിക സംബന്ധിച്ച് അന്തിമ തീരുമാനം വന്നത്. പിന്നീട് മന്‍മോഹന്‍സിംഗിന്റെ ഭരണകാലത്താണ് പട്ടിക പുതുക്കാന്‍ നിശ്ചയിച്ചതെന്നും പ്രതിഷേധിക്കുന്നവര്‍ ഓര്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
പട്ടിക സംബന്ധിച്ച് ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ഇത് തീര്‍ത്തും അപലപനീയമാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ തൃണമൂല്‍ എംപിമാര്‍ പ്രതിഷേധവുമായെത്തിയതിനേത്തുടര്‍ന്ന് സഭ നിര്‍ത്തിവച്ചിരുന്നു.
അതേസമയം അസം ദേശീയ പൗരത്വ പട്ടികയെ ചൊല്ലിയുള്ള വിവാദം തുടരുന്നതിനിടെ എല്ലാ സംസ്ഥാനങ്ങളിലും പൗരത്വ കണക്കെടുപ്പ് നടത്തണമെന്നുംഅനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ധീരമായ നടപടിയാണ് ബി ജെ പി സര്‍ക്കാര്‍ എടുത്തതെന്നും വി ച്ച് പി വ്യക്തമാക്കിയിരുന്നു.
പട്ടികയുടെ പേരില്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സാഹചര്യമാണുള്ളത്. അതിന്റെ പേരില്‍ അടിയന്തര പ്രമേയ നോട്ടീസ് വരെ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് നല്‍കുകയും ചെയ്തിരുന്നു