സംസ്ഥാനത്ത് 13 ആശുപത്രികള്‍ക്ക് കൂടി എന്‍ക്യൂഎഎസ് അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ 13 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍ക്യൂഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ. കോട്ടയം പെരുന്ന അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (സ്‌കോര്‍ -94.34), മലപ്പുറം മൊറയൂര്‍ കുടുംബാരോഗ്യ കേന്ദ്രം (92.73), കോഴിക്കോട് മേപ്പയൂര്‍ കുടുംബാരോഗ്യ കേന്ദ്രം (92.16), കണ്ണൂര്‍ എരമംകുറ്റൂര്‍ കുടുംബാരോഗ്യ കേന്ദ്രം (92.6), കണ്ണൂര്‍ കല്ല്യാശേരി കുടുംബാരോഗ്യ കേന്ദ്രം (91.8) എന്നീ കേന്ദ്രങ്ങള്‍ക്കാണ് ഇപ്പോള്‍ ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍ക്യൂഎഎസ് ബഹുമതി ലഭിച്ചത്.

ഇതുകൂടാതെ തൃശൂര്‍ വേലൂര്‍ കുടുംബാരോഗ്യ കേന്ദ്രം (സ്‌കോര്‍ -95), കണ്ണൂര്‍ ചെറുകുന്നുത്തറ (88), കണ്ണൂര്‍ ആറളം ഫാം കുടുംബാരോഗ്യ കേന്ദ്രം (84), കണ്ണൂര്‍ ഉദയഗിരി പ്രാഥമികാരോഗ്യ കേന്ദ്രം (94), പത്തനംതിട്ട ചെന്നീര്‍കര കുടുംബാരോഗ്യ കേന്ദ്രം (87.5), തിരുവനന്തപുരം കരകുളം കുടുംബാരോഗ്യ കേന്ദ്രം (90), കണ്ണൂര്‍ പുളിങ്കോം പ്രാഥമികാരോഗ്യ കേന്ദ്രം (90), എറണാകുളം മണീട് പ്രാഥമികാരോഗ്യ കേന്ദ്രം (95) എന്നീ കേന്ദ്രങ്ങള്‍ക്കും അടുത്തിടെ എന്‍ക്യുഎഎസ് ബഹുമതി ലഭിച്ചു.

കൊവിഡിനിടയിലും സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങള്‍ രാജ്യത്ത് തന്നെ മികച്ചതായി മാറിയിരിക്കുകയാണ്. രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 12 സ്ഥാനവും കേരളം ഇപ്പോഴും നിലനിര്‍ത്തുകയാണ്. ഇന്ത്യയില്‍ ആകെയുള്ള 5190 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളുള്ളതില്‍ 36 എണ്ണത്തിന് മാത്രമാണ് എന്‍ക്യുഎഎസ് അഗീകാരം ലഭിച്ചിട്ടുള്ളത്. അതില്‍ ഏഴ് എണ്ണം കേരളത്തിലാണ്. 21 അര്‍ബന്‍ പ്രൈമറി സെന്ററുകള്‍ക്ക് നോമിനേഷന്‍ ലഭിച്ചിരുന്നു.

Top