ഓസ്‌ട്രേലിയന്‍ ഓപ്പണിൽ ഗംഭീര തിരിച്ചുവരവ് നടത്തി ജോക്കോവിച്ച്; നാളെ സെമി

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വമ്പന്‍ തിരിച്ചുവരവാണ് നൊവാക് ജോക്കോവിച്ച് നടത്തിയത്. ജോക്കോവിച്ചിനൊപ്പം സെമിയിലെത്തിയ മറ്റ് മൂന്ന് താരങ്ങളും ഒരു ഗ്രാന്‍സ്ലാം കിരീടം പോലും നേടാത്തവരാണ്. നാളെ സെമിയില്‍ അമേരിക്കയുടെ സീഡ് ചെയ്യപ്പെടാത്ത താരം ടോമി പോളാണ് ജോക്കോവിച്ചിന്റെ എതിരാളി. ആന്ദ്രേ റുബ്ലേവും ജോക്കോവിച്ചും റാങ്കിംഗില്‍ ഒരു സ്ഥാനത്തിന്റെ വ്യത്യാസം മാത്രമേയുള്ളൂവെങ്കിലും കളത്തില്‍ സെര്‍ബിയന്‍ താരത്തിന്റെ ആധിപത്യമായിരുന്നു.

പത്താം ഓസ്‌ട്രേലിയന്‍ ഓപ്പണിലേക്ക് ലക്ഷ്യമിടുന്ന ജോക്കോവിച്ചിന് ഇനി മുന്നില്‍ രണ്ടേരണ്ട് മത്സരങ്ങള്‍. മെല്‍ബണ്‍ പാര്‍ക്കില്‍ തുടര്‍ച്ചയായ 26 ജയമെന്ന ആന്ദ്രേ അഗാസിയുടെ നേട്ടത്തിനൊപ്പമെത്താനും ജോക്കോവിച്ചിനായി. നിലവിലെ ചാംപ്യന്‍ റാഫേല്‍ നദാലും റണ്ണറപ്പ് ദാനില്‍ മെദ്‌വദേവുമെല്ലാം നേരത്തെയവസാനിപ്പിച്ച ടൂര്‍ണമെന്റില്‍ റാങ്കിംഗില്‍ മുന്നിലുള്ള ഗ്രീക്ക്താരം സ്റ്റെഫാനോ സിറ്റ്‌സിപാസ് മാത്രമാണ് ജോക്കോവിച്ചിന് വെല്ലുവിളിയുയര്‍ത്താന്‍ പോന്ന താരം.

സെമിയിലെത്തിയ ശേഷം ഒരിക്കല്‍ പോലും ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടമില്ലാതെ മടങ്ങിയിട്ടില്ലെന്ന ചരിത്രവും ജോക്കോവിച്ചിന് കൂട്ട്. 35ആം വയസ്സിലും പ്രായം തളര്‍ത്താത്ത പോരാട്ടവീര്യമാണ് സെര്‍ബിയന്‍ താരം കാഴ്ചവയ്ക്കുന്നത്. ഒരു വര്‍ഷം മുന്‍പ് കൊവിഡ് വാക്‌സീന്റെ പേരില്‍ ഓസ്‌ട്രേലിയ വിടേണ്ടിവന്ന ജോക്കോവിച്ചിന് ഇത്തവണ ടൂര്‍ണമെന്റിന് തൊട്ടുമുന്‍പാണ് വീസ അനുവദിച്ചത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടം നേടിയാല്‍ ഏറ്റവുമധികം ഗ്ലാന്‍സ്ലാം കിരീടമെന്ന റാഫേല്‍ നദാലിന്റെ നേട്ടത്തിനൊപ്പവുമെത്താം സെര്‍ബിയന്‍ താരത്തിന്.

Top