ഫ്രഞ്ച് ഓപ്പണ്‍ നേട്ടത്തിന് പിന്നാലെ റാങ്കിങ്ങിൽ ജോക്കോവിച്ചിന് ഒന്നാം സ്ഥാനം

ദുബായ്: ഫ്രഞ്ച് ഓപ്പണിന് പിന്നാലെ പുറത്തിറക്കിയ എടിപി റാങ്കിംഗില്‍ 7595 പോയിന്റുമായി നൊവാക് ജോക്കോവിച്ച് ഒന്നാം സ്ഥാനത്തെത്തി. 7175 പോയിന്റമായി കാര്‍ലോസ് അല്‍ക്കറാസ് രണ്ടാം സ്ഥാനത്തും 6100 പോയിന്റുമായി ദാനില്‍ മെദ്‌വദേവ് മൂന്നാം സ്ഥാനത്തുമാണ്.

ഇതിഹാസതാരം റാഫേല്‍ നദാലിന് തിരിച്ചടി. 121 സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് 136ആം റാങ്കിലാണ് നദാലുള്ളത്. രണ്ട് പതിറ്റാണ്ടിനിടെ സ്പാനിഷ് താരത്തിന്റെ ഏറ്റവും മോശം റാങ്കാണ് ഇത്. നദാല്‍ പരിക്കേറ്റ് ഫ്രഞ്ച് ഓപ്പണ്‍ കളിക്കാതിരുന്നതോടെ 2000 പോയിന്റുകളാണ് നഷ്ടമായത്.

ഫൈനലിലെത്തിയ കാസ്പര്‍ റൂഡ് നാലും സ്റ്റെഫാനോ സിറ്റ്‌സിപാസ് അഞ്ചും റാങ്കിലുണ്ട്. വനിതകളില്‍ ഇഗ സ്വിയാറ്റക് തന്നെയാണ് ഒന്നാം സ്ഥാനത്ത്. അതേസമയം, ഇരുപത്തിമൂന്നാം ഗ്രാന്‍സ്ലാം കിരീടം സ്വന്തമാക്കിയ നൊവാക് ജോക്കോവിച്ചിനെ അഭിനന്ദിച്ച് നദാല്‍ രംഗത്തെത്തി. 23 ഗ്രാന്‍സ്ലാം എന്ന നേട്ടം ഒരു കാലത്ത് അസാധ്യമായിരുന്നെന്ന് റാഫേല്‍ നദാല്‍ കുറിച്ചു. 14 ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയിട്ടുണ്ട് നദാല്‍.

ഫ്രഞ്ച് ഓപ്പണ്‍ നേട്ടത്തോടെ വിശ്വടെന്നീസില്‍ ആരാണ് ഒന്നാമനെന്ന ചോദ്യം ഒരിക്കല്‍ക്കൂടി ഉയര്‍ത്തി ജോക്കോ. കിരീടപ്പോരില്‍ തലപ്പത്താണ് അദ്ദേഹം. പുതിയ തലമുറയുടെ ഉദയമാകുമെന്ന് വിലയിരുത്തിയ ടൂര്‍ണമെന്റില്‍ ജോക്കോവിച്ചിന് വെല്ലുവിളിയുയര്‍ത്തിയാണ് കാസ്പര്‍ റൂഡ് കീഴടങ്ങിയത്. മൂന്ന് സെറ്റില്‍ കളി തീര്‍ത്ത് സെര്‍ബിയന്‍ താരത്തിന് മൂന്നാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം. സ്‌കോര്‍ 7-6, 6-3, 7-5. എടിപി ടൂര്‍ണമെന്റില്‍ റൂഡിനെതിരെ അഞ്ചാം ജയവും സ്വന്തമാക്കി ജോക്കോ ആധിപത്യം നിലനിര്‍ത്തി.

റോജര്‍ ഫെഡറുടെ കളിയഴകോ റാഫേല്‍ നദാലിന്റെ കരുത്തോ ജോക്കോവിച്ചില്‍ ഒറ്റനോട്ടത്തില്‍ കാണാനാകില്ല. സാങ്കേതിക തികവിനൊപ്പം പോരോട്ടവീര്യം ഈ സെര്‍ബിയക്കാരന് എന്നും ഊര്‍ജമായി. റോജര്‍ ഫെഡററേക്കാളും നദാലിനേക്കാളും ഗ്രാന്‍സ്ലാം കിരീടങ്ങളുണ്ടെങ്കിലും ആരാധകര്‍ക്കിടയില്‍ എന്നും മൂന്നാം സ്ഥാനമാണ് ജോക്കോവിച്ചിന്. നാല് ഗ്ലാന്‍സ്ലാം ടൂര്‍ണമെന്റുകളിലും മൂന്നോ അതിലധികമോ തവണ കിരീടം നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് കൂടിയാണ് ഫ്രഞ്ച് ഓപ്പണ്‍ ജയത്തിലൂടെജോക്കോ നേടിയത്.

Top