കുപ്രസിദ്ധ കുറ്റവാളി ചാൾസ് ശോഭരാജ് നേപ്പാൾ ജയിലിൽ നിന്നും ഉടൻ മോചിതനാവും; ഉത്തരവിറങ്ങി

കാഠ്‍മണ്ഡു: കുപ്രസിദ്ധ കുറ്റവാളി ചാൾസ് ശോഭരാജിനെ ജയിലിൽ നിന്നും മോചിപ്പിക്കാൻ നേപ്പാൾ സുപ്രീംകോടതി ഉത്തരവിട്ടു. 19 വര്‍ഷമായി ജയിലിൽ കഴിയുന്ന ചാൾസ് ശോഭരാജിന്റെ പ്രായം കണക്കിലെടുത്താണ് ജയിലിൽ നിന്നും വിട്ടയക്കാൻ കോടതി ഉത്തരവിട്ടത്. രണ്ട് അമേരിക്കൻ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതിനാണ് 2003-ൽ സുപ്രീംകോടതി ചാൾസ് ശോഭരാജിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജയിൽ മോചിതനായി പതിനഞ്ച് ദിവസത്തിനകം ഫ്രഞ്ച് പൗരനായ ചാൾസിനെ നാടു കടത്തണമെന്നും സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ജയിലിൽ നിന്നും ഇമിഗ്രേഷൻ ഓഫീസിലേക്ക് ചാൾസിനെ മാറ്റുമെന്നും ഇമിഗ്രേഷൻ അധികൃത‍ര്‍ അടുത്ത പതിനഞ്ച് ദിവസത്തിനകം നാടുകടത്തൽ നടപടികൾ പൂര്‍ത്തിയാവും എന്നാണ് കരുതന്നെന്നും ശോഭരാജിന്റെ അഭിഭാഷകനായ ലോക്ഭക്ത്റാണ പറഞ്ഞു.

ഇന്ത്യക്കാരനായ ശോഭരാജ് ഹൊചണ്ടിന്റേയും വിയറ്റ്നാമുകാരിയായ ട്രാൻ ലോംഗ് ഫുൻ എന്നിവരുടേയും മകനായി ഇന്നത്തെ ഹോചിമിൻ സിറ്റിയിൽ 1944-നാണ് ചാൾസ് ശോഭരാജ് ജനിക്കുന്നത്. പിൻക്കാലത്ത് ദക്ഷിണേഷ്യയിലെ വിവിധ രാജ്യങ്ങളിൽ നടത്തിയ കൊലപാതകങ്ങളിലൂടെ ഇയാൾ കുപ്രസിദ്ധനായി. 12 പേരെ കൊന്ന കേസുകളിൽ പ്രതി ശോഭരാജാണെന്ന് വിവിധ രാജ്യങ്ങളിലെ പൊലീസ് സേനകൾ കണ്ടെത്തിയിരുന്നു. എന്നാൽ ഇയാളുടെ ഇരകളുടെ എണ്ണം മുപ്പത് വരെയാവാം എന്നാണ് അനൗദ്യോഗിക കണക്കുകൾ.

തായ്ലാൻഡ്, നേപ്പാൾ, ഇന്ത്യ, മലേഷ്യ, ഫ്രാൻസ്, അഫ്ഗാനിസ്ഥാൻ, തുര്‍ക്കി, ഗ്രീസ് രാജ്യങ്ങളിലെ പൗരൻമാരാണ് ചാൾസിന്റെ ഇരകളായത്. രണ്ട് കൊലപാതകങ്ങളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ 2004-ലാണ് നേപ്പാൾ കോടതി ചാൾസ് ശോഭരാജിനെ 21 വ‍ര്‍ഷത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. അന്നുമുതൽ കാഠ്മണ്ഡുവിലെ സെൻട്രൽ ജയിലിൽ 21 വർഷം തടവ് ശിക്ഷ അനുഭവിക്കുകയാണ് അദ്ദേഹം

Top