മേയർ ആര്യ രാജേന്ദ്രനെതിരായ വിവാദ പരാമര്‍ശത്തില്‍ ജെബി മേത്തര്‍ക്ക് നോട്ടീസ്

തിരുവനന്തപുരം: നഗരസഭയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധസമരത്തിനിടെ ജെബി മേത്തര്‍ എം.പി. നടത്തിയ പരാമർശം വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ മാധ്യമങ്ങളിലൂടെ എം പി ഉന്നയിച്ച പരാമര്‍ശത്തിനെതിരേ മേയര്‍ ആര്യാ രാജേന്ദ്രന്‍ വക്കീല്‍ നോട്ടീസയച്ചു. നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനകം രേഖാമൂലവും മാധ്യമങ്ങളിലൂടെയും പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും ഇല്ലാത്തപക്ഷം സിവിലായും ക്രിമിനലായും നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.

കത്ത് വിവാദത്തില്‍ മേയറുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിലായിരുന്നു ജെബി മേത്തര്‍ എം.പിയുടെ വിവാദ പരാമര്‍ശം. കട്ട പണവുമായി മേയറൂട്ടി കോഴിക്കോട്ടേക്ക് വിട്ടോളൂ എന്നായിരുന്നു എംപി പറഞ്ഞത്.

ഇതേ വാചകമെഴുതിയ പെട്ടിയുമായാണ് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. മേയര്‍ക്ക് എടുക്കാനുള്ള സാധനങ്ങള്‍ എടുത്ത് വേഗം സ്ഥലം വിടാനാണ് പെട്ടിയുമായി വന്നതെന്നും ജെബി മേത്തര്‍ പറഞ്ഞിരുന്നു.

മേയര്‍ ആര്യാ രാജേന്ദ്രനെതിരായ വിവാദ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ജെബി മേത്തര്‍ എം.പി. പ്രതികരിച്ചിരുന്നു. ഭര്‍ത്താവിന്റെ വീട് ഏറ്റവും മോശപ്പെട്ട സ്ഥലമാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് കേരളത്തിലെ എല്ലാ ഭര്‍ത്താക്കന്മാരേയും ആണുങ്ങളേയും അപമാനിക്കുന്നതിന് തുല്യമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

‘കോഴിക്കോട്, അല്ലെങ്കില്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകൂ എന്ന് പറയുന്നത് സ്ത്രീവിരുദ്ധതയാണെങ്കില്‍ ഞാന്‍ അതില്‍നിന്നും പിന്നോട്ട് പോകാന്‍ തയ്യാറല്ല. ഭര്‍ത്താവിന്റെ വീട് ഏറ്റവും സുരക്ഷിതമായ സ്ഥലമാണ്. അത് മോശപ്പെട്ട സ്ഥലമാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ കേരളത്തിലെ എല്ലാ ഭര്‍ത്താക്കന്മാരേയും ആണുങ്ങളേയും അപമാനിക്കുന്നതിന് തുല്യമാണ്‌’ .- അവര്‍ കൂട്ടിച്ചേര്‍ത്തു.

Top