note issue; opposition parties protest nov 28

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച പ്രതിപക്ഷപാര്‍ട്ടികള്‍ രാജ്യവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും.

അതേസമയം, പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി ഇരുസഭകളും ഇന്നും തടസപ്പെട്ടു. പ്രതിഷേധം അയവില്ലാതെ തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശീതകാലസമ്മേളനം തുടങ്ങിയ ശേഷം ആദ്യമായി പാര്‍ലമെന്റിലെത്തി.

അടിയന്തരപ്രമേയം വേണമെന്ന പ്രതിപക്ഷ ആവശ്യം ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ തള്ളി.

വലുതും ചെറുതുമായ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നായി ഇരുനൂറോളം എം.പിമാരാണ് പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്‍പില്‍ പ്രതിഷേധവുമായി അണിനിരന്നത്.

വിവരങ്ങള്‍ സ്വന്തക്കാര്‍ക്ക് ചോര്‍ത്തി നല്‍കിയ ശേഷമാണ് നോട്ട് അസാധുവാക്കല്‍ പ്രധാനമന്ത്രി നടപ്പാക്കിയതെന്നും ഇതിനുപറകിലെ അഴിമതിയെക്കുറിച്ച് ജെ.പി.സി അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

അടിയന്തരസാഹചര്യം കണക്കിലെടുത്ത് രാഷ്ട്രപതി പ്രധാനമന്ത്രിയെ വിളിച്ച് വരുത്തണമെന്ന് ബി.എസ്.പി നേതാവ് മയാവാതി ആവശ്യപ്പെട്ടു.

നോട്ട് വിഷയത്തില്‍ ഇരുസഭകളും ഇന്നും പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി. പ്രതിഷേധങ്ങള്‍ തുടരുമ്പോഴും ഇതുവരെ പാര്‍ലമെന്റില്‍ എത്താതിരുന്ന പ്രധാനമന്ത്രി ശീതകാലസമ്മേളനം തുടങ്ങിയശേഷം ആദ്യമായി ഇന്ന് ലോക്‌സഭയിലെത്തി.

സഭാ സ്തംഭനം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ സമുത്രാമഹാജന്‍ പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങളുമായി ചര്‍ച്ച നടത്തി. എന്നാല്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറല്ലെന്ന നിലപാടിലാണ് ഇരുപക്ഷവും.

Top