note ban-v muraleedharan against udf

muraleedharan

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്ത് പ്രഖ്യാപിച്ച നോട്ട് പിന്‍വലിക്കല്‍ പദ്ധതി സംബന്ധിച്ച് ബി.ജെ.പി. ഉന്നയിച്ച വാദങ്ങള്‍ ശരിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായത്തിലൂടെ തെളിഞ്ഞിരിക്കുകയാണ്.

പറ്റിയ തെറ്റ് തിരിച്ചറിഞ്ഞിരിക്കുന്ന യു.ഡി.എഫ്. ജനങ്ങളോട് മാപ്പുപറയണമെന്ന് വി. മുരളീധരന്‍.

കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ നിയമസഭയില്‍ പ്രമേയം പാസാക്കുന്നതിനുവരെ എല്‍.ഡി.എഫ്. സര്‍ക്കാരിനൊപ്പം ചേര്‍ന്ന് യു.ഡി.എഫ്. നിന്നു.

നോട്ട് പിന്‍വലിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തിനൊപ്പമാണ് ജനവികാരമെന്നും ജനങ്ങള്‍ കേന്ദ്ര നയത്തെ അംഗീകരിക്കുന്നു എന്നും തിരിച്ചറിഞ്ഞാണ് യു.ഡി.എഫ്. തങ്ങളുടെ നിലപാട് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്.

മറ്റു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളിലെ ഫലങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമാണെന്നു കണ്ടതും യു.ഡി.എഫിന്റെ നിലപാടുമാറ്റത്തിനു കാരണമായിട്ടുണ്ട്.

നോട്ട് പിന്‍വലിക്കല്‍ പദ്ധതിയില്‍ പ്രതിഷേധിച്ച് പണിമുടക്ക് നടത്തിയത് ജനവികാരത്തിന് എതിരായിരുന്നു എന്ന് സി.പി.എമ്മിന്റെ പശ്ചിമബംഗാള്‍ ഘടകം വിലയിരുത്തിയിരുന്നു.

പക്ഷേ അത് അംഗീകരിക്കാന്‍ സി.പി.എമ്മിന്റെ കേരള ഘടകം തയാറായില്ല. വരുംദിവസങ്ങളില്‍ ബി.ജെ.പിയുടെ നടപടികളെ കേരളത്തിലെ സി.പി.എമ്മിനും അംഗീകരിക്കേണ്ടിവരും.

നോട്ട് പിന്‍വലിക്കല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍തന്നെ സംസ്ഥാനത്ത് പ്രത്യേക ഭീതിപരത്താന്‍ എല്‍.ഡി.എഫ്. സര്‍ക്കാരും ധനമന്ത്രി തോമസ് ഐസക്കും ശ്രമിച്ചുവരികയായിരുന്നു. ഇതിന് യു.ഡി.എഫിന്റെ പിന്തുണയും ലഭിച്ചിരുന്നു.

പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനും പെന്‍ഷന്‍ നല്‍കുന്നതിനും മുന്‍കൂര്‍ സ്വീകരിക്കേണ്ട ഒരു നടപടിയും കേരളം ശരിയാംവിധത്തില്‍ നടത്തിയിട്ടില്ലെന്ന് ബി.ജെ.പി. നേരത്തെതന്നെ പറഞ്ഞിരുന്നതാണ്.

ഈ വാദത്തെ ധനമന്ത്രി തോമസ് ഐസക്ക് ശക്തമായി എതിര്‍ക്കുകയുമായിരുന്നു. പക്ഷേ കഴിഞ്ഞ മൂന്നു ദിവസമായി ട്രഷറികള്‍ക്കു മുന്നില്‍ സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ സംസ്ഥാന സര്‍ക്കാര്‍ മനപ്പൂര്‍വം സൃഷ്ടിച്ചതാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണത്തില്‍നിന്ന് വ്യക്തമാവുന്നത്. ഇക്കാര്യം രമേശ് ചെന്നിത്തല അംഗീകരിക്കുകയും ചെയ്യുന്നു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പള ദിനത്തിനു മുന്നോടിയായി ആന്ധ്ര, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്.

ശമ്പളം നല്‍കുന്നതിന് ആവശ്യമായ പുതിയ കറന്‍സി ഉണ്ടാകില്ലെന്നുകണ്ട് ഈ സംസ്ഥാനങ്ങള്‍ നവംബര്‍ 15 മുതല്‍തന്നെ നടപടി തുടങ്ങിയിരുന്നു.

പക്ഷേ നവംബര്‍ 30നു മാത്രമാണ് ശമ്പളം നല്‍കാന്‍ ആവശ്യമായ തുക വേണമെന്ന് സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെടുന്നത്.

ഒരു ദിവസത്തിനുള്ളില്‍ ഇത്രയും തുക ലഭ്യമാക്കാനാകില്ലെന്ന് അറിയാമായിരുന്നിട്ടും പ്രത്യേക സാഹചര്യം സൃഷ്ടിച്ച് കേന്ദ്ര സര്‍ക്കാരിനേയും റിസര്‍വ് ബാങ്കിനേയും പ്രതിക്കൂട്ടിലാക്കാനുള്ള നീക്കമാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ നടന്നതെന്ന് തെളിഞ്ഞിരിക്കുന്നു.

വൈകിയാണെങ്കിലും കാര്യങ്ങള്‍ മനസിലാക്കിയ യു.ഡി.എഫ്. തെറ്റ് ഏറ്റുപറഞ്ഞ് ജനങ്ങളോട് ക്ഷമചോദിക്കണമെന്നും വി. മുരളീധരന്‍ ആവശ്യപ്പെട്ടു.

Top