കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മാറിയതില്‍ ആശങ്കയില്ല :വി എസ് സുനില്‍ കുമാര്‍

തൃശൂര്‍: തൃശൂര്‍ ലോക്‌സഭാ മണ്ഡല്തതിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മാറിയതില്‍ ആശങ്കയില്ലെന്ന് തൃശൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിപിഐ നേതാവുമായ വി എസ് സുനില്‍ കുമാര്‍. ഏത് സ്ഥാനാര്‍ത്ഥി വന്നാലും ഇടതുപക്ഷം ജയിക്കും, അതിനുള്ള അടിത്തറ എല്‍ഡിഎഫിനുണ്ടെന്നും സുനില്‍ കുമാര്‍ പറഞ്ഞു. ഏത് എതിരാളി വന്നാലും എതിരാളിയെ റെസ്പക്ട് ചെയ്യുന്ന പാര്‍ട്ടിയാണ് എല്‍ഡിഎഫ്.

തൃശൂര്‍ ലോക്‌സഭാ സീറ്റിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സിറ്റിങ് എംപിയായ ടി എന്‍ പ്രതാപന്‍ മത്സരിക്കുമെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും കെ മുരളീധരനെ തീരുമാനിക്കുകയായിരുന്നു. നിലവിലെ വടകര എംപിയാണ് കെ മുരളീധരന്‍. കെ മുരളീധരന്റെ സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് മുരളീധരന്റെ തൃശൂരിലേക്കുള്ള ചുവടുമാറ്റം. ഇതോടെ ബിജെപിയുടെ സുരേഷ് ഗോപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുന്ന പത്മജയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ മുരളീധരനും തമ്മിലുള്ള വാക്‌പോരും തൃശൂരില്‍ നിന്ന് പ്രതീക്ഷിക്കാം.കോണ്‍ഗ്രസില്‍ നിന്ന് ആളുകള്‍ ബിജെപിയിലേക്ക് പോകുന്നതില്‍ അത്ഭുതമില്ല. എ കെ ആന്റണിയുടെ മകന്‍ ബിജെപിയിലേക്ക് പോയല്ലോ. നിലവില്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയിലുള്ളയാണ് എ കെ ആന്റണി. അങ്ങനെയൊരാളുടെ മകനാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. പുറത്തുവിട്ട ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ എത്ര മുന്‍ കോണ്‍ഗ്രസ് നേതാക്കളുണ്ടെന്നും അദ്ദേഹം ചോദിച്ചു.

എതിരാളി ആരാണെന്നത് വിഷയമല്ല. രാഷ്ട്രീയമായ എതിര്‍പ്പില്‍ കോംപ്രമൈസ് ഇല്ലാത്ത പാര്‍ട്ടിയാണ് ഇടതുമുന്നണിയെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണ്. പത്മജയുടെ ബിജെപി പ്രവേശനവും കെ മുരളീധരന്റെ സ്ഥാനാര്‍ഥിത്വവും തമ്മില്‍ ബന്ധമുണ്ടോ എന്നറിയില്ലെന്നും എല്‍ഡിഎഫിന്റെ വിജയം ഉറപ്പിക്കുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Top