പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ല; കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ പി അനില്‍കുമാര്‍

തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കോണ്‍ഗ്രസ് നേതാവ് കെ പി അനില്‍കുമാര്‍. പാര്‍ട്ടിയില്‍ നിന്നുള്ള രാജിപ്രഖ്യാപന വേളയിലായിരുന്നു വിമര്‍ശനം

‘സുധാകരന്‍ കെ പി സി സി പിടിച്ചത് താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചതുപോലെയാണ്. ഇതിന് സഹായിച്ചവരെ കെ എസ് ബ്രിഗേഡ് എന്നുപറഞ്ഞ് ആദരിച്ചു. സുധാകരന്‍ സംഘപരിവാറിന്റെ മനസുള്ളയാളാണ്. അങ്ങനെയൊരാള്‍ നയിക്കുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് എങ്ങനെ രക്ഷപ്പെടും. പുതിയ നേതൃത്വത്തിന്റേത് ഏകാധിപത്യ പ്രവണതയാണ്. ഇതിനെതിരെയാണ് പ്രതികരിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കകത്ത് ജനാധിപത്യം ഇല്ലാതായി. പുതിയ നേതൃത്വം ആളെ നോക്കി നീതി നടപ്പാക്കുന്നു.

പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ല. ഗ്രൂപ്പില്ലാതെ യൂത്ത് കോണ്‍ഗ്രസിനെ നയിച്ചയാളാണ് ഞാന്‍. അഞ്ചുവര്‍ഷം യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷനായ എനിക്ക് ഒരു സ്ഥാനവും നല്‍കിയില്ല. കെപിസിസി നിര്‍വ്വാഹ സമിതിയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലും പരാതി പറഞ്ഞില്ല. 2016 ല്‍ കൊയിലാണ്ടിയില്‍ സീറ്റ് നിഷേധിച്ചപ്പോള്‍ ബഹളം ഉണ്ടാക്കിയില്ല. 2021ല്‍ സീറ്റ് തരുമെന്ന് നേതാക്കളെല്ലാം പറഞ്ഞു. പക്ഷേ അവിടെയും തന്നെ ചതിച്ചു. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ല അനില്‍ കുമാര്‍ പറഞ്ഞു.

ഇന്നുരാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അനില്‍കുമാര്‍ രാജിതീരുമാനം പ്രഖ്യാപിച്ചത്. ഡി സി സി ഭാരവാഹികളുടെ നിയമന വിവാദത്തില്‍ പരസ്യപ്രതികരണം നടത്തിയതിന് അദ്ദേഹത്തിനെതിരെ പാര്‍ട്ടി നടപടി ഉണ്ടാകുന്നതിന് തൊട്ടുമുമ്പായിരുന്നു രാജി പ്രഖ്യാപിച്ചത്.

Top