ഒരു തൊഴുത്തില്‍ കെട്ടേണ്ട; ഞങ്ങള്‍ യുപിഎയുടെ ഭാഗമല്ല; നയം വ്യക്തമാക്കി ശിവസേന

രാജ്യത്ത് രണ്ട് രാഷ്ട്രീയ പക്ഷങ്ങളാണുള്ളത്. ഒന്നുകില്‍ ബിജെപിയെ അനുകൂലിക്കുന്ന പാര്‍ട്ടികള്‍, അല്ലെങ്കില്‍ ബിജെപിയെ എതിര്‍ക്കുന്ന പാര്‍ട്ടികള്‍. ബിജെപിയെ എതിര്‍ക്കുന്നവരെല്ലാം യുപിഎ സഖ്യത്തിന്റെ ഭാഗമായി മാറുകയും ചെയ്യും. മഹാരാഷ്ട്രയില്‍ ബിജെപിയെ ഉപേക്ഷിച്ച ശിവസേന സ്വാഭാവികമായും ഇതുവഴി യുപിഎയുടെ ചേരിയിലേക്ക് വന്നുചേരണം. എന്നാല്‍ തങ്ങളെ അതിന് കിട്ടില്ലെന്നാണ് ശിവസേന ഇപ്പോള്‍ വ്യക്തമാക്കുന്നത്.

പൗരത്വ നിയമത്തിന് എതിരെയുള്ള പ്രതിഷേധങ്ങളില്‍ രാഷ്ട്രപതി ഇടപെടണമെന്ന് ആവശ്യപ്പെടാന്‍ പോയ പ്രതിപക്ഷ പ്രതിനിധി സംഘത്തില്‍ നിന്നും ശിവസേന വിട്ടുനിന്നിരുന്നു. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്, എന്‍സിപി എന്നിവര്‍ക്കൊപ്പമാണ് ഭരിക്കുന്നതെങ്കിലും ഡല്‍ഹിയില്‍ തങ്ങള്‍ക്ക് സ്വന്തം വ്യക്തിത്വം ഉണ്ടെന്നാണ് സേനാ നേതാവ് സഞ്ജയ് റൗത്ത് പ്രതികരിക്കുന്നത്.

കോണ്‍ഗ്രസ് നയിക്കുന്ന യുപിഎയുടെ ഭാഗമല്ല ശിവസേനയെന്നും റൗത്ത് പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ എഴുതി. ‘ഞങ്ങള്‍ യുപിഎയുടെ ഭാഗമല്ല. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയില്‍ നിന്നും പുറത്തായെങ്കിലും യുപിഎയുടെ ഭാഗമല്ല ഞങ്ങള്‍. പാര്‍ലമെന്റില്‍ സ്വന്തം വ്യക്തിത്വമാണ് ഞങ്ങള്‍ക്ക്’, റൗത്ത് വ്യക്തമാക്കി.

നാല് വര്‍ഷം മുന്‍പ് നരേന്ദ്ര മോദി സര്‍ക്കാര്‍ പൗരത്വ ബില്‍ കരട് അവതരിപ്പിക്കുമ്പോള്‍ മുതല്‍ കോണ്‍ഗ്രസ് നിയമത്തെ എതിര്‍ക്കുന്നുണ്ട്. ലോക്‌സഭയില്‍ നിയമത്തെ പിന്തുണ ശിവസേന രാജ്യസഭയില്‍ അനുകൂലിക്കാതെ വിട്ടുനിന്നു. കോണ്‍ഗ്രസ് നിലപാടില്‍ നിന്നും പല വിഷയങ്ങളിലും ശിവസേന വ്യത്യസ്തമായ നിലപാട് സ്വീകരിക്കുമെന്ന് സഞ്ജയ് റൗത്ത് കൂട്ടിച്ചേര്‍ത്തു.

Top