ജലനിരപ്പ് ഉയർന്നാൽ ഡാം തുറക്കേണ്ടി വരും; ആശങ്ക വേണ്ടെന്ന് റവന്യു മന്ത്രി

തൃശൂർ: മഴ തുടരുകയാണെങ്കിലും ആശങ്ക വേണ്ടെന്ന് റവന്യൂമന്ത്രി കെ രാജൻ. ജാഗ്രത തുടരുകയാണ്. അമിതമായി ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ചാലക്കുടി പുഴയോരത്ത് ആശ്വാസം. മഴ കൂടിയാൽ മാത്രം ആശങ്ക. മുല്ലപ്പെരിയാറിൽ രണ്ടാമത്തെ മുന്നറിയിപ്പ് ഇതുവരെ വന്നിട്ടില്ലെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും റവന്യൂമന്ത്രി കെ.രാജൻ. ചാലക്കുടി പുഴയിലെ ജലനിരപ്പ് 7.27 ആയി ജലനിരപ്പ് തുടരുകയാണ്. പെരിങ്ങൽക്കുത്തിൽ നിന്നുള്ള ഇൻഫ്‌ലോ 35,000 ക്യുസെക്‌സ് ആയി തുടരുന്നു. ആകാശം ഇപ്പോഴും മേഘാവൃതമാണ്.

മുല്ലപ്പെരിയാറിൽ ജലനിരപ്പ് റൂൾ കർവ് പരിധിയായ 137.5 അടിയിലേക്ക് ഉയരുന്ന സാഹചര്യത്തിൽ ഇന്നലെ ആദ്യ മുന്നറിയിപ്പ് നൽകിയിരുന്നു. ഡാമിലേക്കുള്ള നീരൊഴുക്കും വർധിച്ചിട്ടുണ്ട്. സെക്കൻഡിൽ ശരാശരി ഒൻപതിനായിരത്തി പതിനാറ് ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. വൈഗ ഡാം നിറഞ്ഞതിനാൽ ഷട്ടർ തുറന്നിട്ടിരിക്കുകയാണ്. ഇക്കാരണത്താൽ കൂടുതൽ ജലം തമിഴ്‌നാടിന് കൊണ്ടുപോകാനാകില്ല.

12 മണിയുടെ അലേർട്ടോട് കൂടെയേ കൂടുതൽ കാര്യങ്ങൾ പറയാനാകൂ എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ‘ചാലക്കുടി പുഴയുടെ തീരത്ത് ജനങ്ങൾ സ്വീകരിച്ച ജാഗ്രത അഭിനന്ദനാർഹമാണ്. അലർട്ട് എന്ത് തന്നെയായാലും ജാഗ്രത തുടരണം. ക്യാമ്പുകളിലേക്ക് മാറിയവർ ഇന്നും അവിടെ തന്നെ തുടരണമെന്നും മന്ത്രി നിർദേശിച്ചു. വെള്ളം തുറന്ന് വിടുന്ന സാഹചര്യമുണ്ടായാൽ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും ഇടുക്കിയിൽ ഉണ്ടായിരുന്നു എൻ ഡി ആർ എഫ് സംഘത്തെ മുല്ലപ്പെരിയാറിലേക്ക് മാറ്റിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Top