ദേശീയപാത അറ്റകുറ്റപ്പണിയില്‍ ക്രമക്കേട്, കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്താന്‍ കലക്ടറുടെ ശുപാര്‍ശ

തൃശൂർ: ദേശീയ പാതയുടെ കുഴിയടയ്ക്കൽ നടപടികൾ പരിശോധിച്ച് തൃശൂർ ജില്ലാ കലക്ടർ. ഇടപ്പളളി മണ്ണൂത്തി-ദേശീയപാതയിലെ അറ്റകുറ്റപ്പണി തൃശൂർ എറണാകുളം കലക്ടർമാർ പരിശോധിക്കണമെന്ന ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് തൃശൂർ കലക്ടർ ഹരിത വി കുമാർ സന്ദർശനം നടത്തിയത്.

ദേശീയ പാതയിലെ അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ ക്രമക്കേടുണ്ടെന്ന് കലക്ടർ പറഞ്ഞു. വേണ്ടത്ര യന്ത്രങ്ങളോ ജോലിക്കാരോ കരാർ കമ്പനിക്കില്ല. കരാർ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്താൻ ദേശീയപാത അതോറിറ്റിയോട് ശുപാർശ ചെയ്‌തെന്നും നിലവിലെ സാഹചര്യം ഹൈക്കോടതിയെ അറിയിക്കുമെന്നും കലക്ടർ വ്യക്തമാക്കി.

അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസ് ദേവരാമചന്ദ്രൻ അമിക്കസ്‌ക്യൂറി വഴിയാണ് ജില്ലാകലക്ടർമാർക്ക് നിർദ്ദേശം നൽകിയത്. അടിയന്തരമായി അറ്റക്കുറ്റപ്പണിയുടെ സ്ഥിതിഗതികൾ വിലയിരുത്തണം. അറ്റകുറ്റപ്പണികളുടെ നിലവാരം പരിശോധിക്കണം എന്നുമാണ് നിർദേശം

ഹൈക്കോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെ ദേശീയപാതയിലെ കുഴിയടക്കൽ ഇന്ന് ആരംഭിച്ചിരുന്നു. എന്നാൽ കുഴിയടക്കൽ അശാസ്ത്രിയമായ രീതിയിലാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. പാക്കറ്റിലാക്കിയ ടാർ മിക്‌സ് കൊണ്ടുവന്ന് കുഴികളിൽ തട്ടി കൈകോട്ട് ഉപയോഗിച്ച് ഉറപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അതിഥി തൊഴിലാളികൾ മാത്രമാണ് ജോലിക്കായി ഉള്ളത്. കരാർ കമ്പനിയുടെ ഉദ്യോഗസ്ഥരോ ഉത്തരവാദിത്തത്തപ്പെട്ടവരോ ഇവരുടെ കൂടെ ഇല്ല. നിരന്തരം അപകടം നടക്കുന്ന മേഖലയാണെന്നും ഇത്തരത്തിൽ ഒരു അറ്റകുറ്റപണി നടത്തിയിട്ട് കാര്യമില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്.

Top