ആഗസ്ത് ഒന്നു മുതല്‍ വാക്സിന്‍ എടുക്കാത്തവര്‍ക്ക് സൗദി മാളുകളില്‍ പ്രവേശനമില്ല

ജിദ്ദ: ആഗസ്ത് ഒന്നു മുതല്‍ വാക്സിന്‍ എടുക്കാത്തവര്‍ക്ക് സൗദി മാളുകളിലും വാണിജ്യ കേന്ദ്രങ്ങളിലും പ്രവേശനം അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ചുരുങ്ങിയത് ഒരു വാക്സിന്‍ എങ്കിലും എടുത്തവര്‍ക്ക് മാത്രമേ മാളുകളില്‍ പ്രവേശനം അനുവദിക്കൂ എന്ന് വാണിജ്യ മന്ത്രാലയം വക്താവ് അബ്ദുര്‍റഹ്‌മാന്‍ അല്‍ ഹുസൈന്‍ അറിയിച്ചു.

വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും പൂര്‍ണമായോ ഭാഗികമായോ വാക്സിന്‍ എടുത്തിരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ആരോഗ്യ കാരണങ്ങളാല്‍ വാക്സിന്‍ എടുക്കാത്തവര്‍ക്ക് വിലക്ക് ബാധകമാവില്ല.

മാളുകളിലെ ഡ്രസ്സിംഗ് റൂമുകള്‍ തുറക്കാനും, ടച്ച് സ്‌ക്രീനുകള്‍ പ്രവര്‍ത്തിപ്പിക്കാനും അനുവാദം നല്‍കിയതായും അദ്ദേഹം അറിയിച്ചു. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ ഇവ അണുവിമുക്തമാക്കാന്‍ സംവിധാനം ഒരുക്കണം.

ഇവിടങ്ങളില്‍ സാമൂഹ്യ അകലം കൃത്യമായി പാലിക്കുകയും വേണം. അതേസമയം, ആള്‍ക്കൂട്ടത്തിന് കാരണമാവുന്ന രീതിയില്‍ സെലിബ്രിറ്റികളെയും പരസ്യമോഡലുകളെയും ക്ഷണിക്കുക, ഷോപ്പുകളിലും മറ്റും വിവിധ ചടങ്ങുകള്‍ സംഘടിപ്പിക്കുക, പ്രൊമോഷനുകളുടെ ഭാഗമായി ആളുകളെ കൂട്ടുക, ഉല്‍പ്പന്നങ്ങളുടെ ലോഞ്ചിംഗ് സംഘടിപ്പിക്കുക തുടങ്ങിയവ കര്‍ശനമായി വിലക്കിയതായും അധികൃതര്‍ അറിയിച്ചു.

നിയമലംഘകരെ കണ്ടെത്തുന്നതിന് പരിശോധനകള്‍ വ്യാപകമാക്കും. ഇതിനകം വ്യാപാര സ്ഥാപനങ്ങളില്‍ 103,274 പരിശോധനകള്‍ നടത്തിയതില്‍ 3436 നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.

അതേസമയം, സൗദിയിലെ 12നും 18നും ഇടയില്‍ പ്രായമുള്ളവരില്‍ വാക്സിന്‍ വിതരണം ചെയ്യുന്ന കാര്യം ആരോഗ്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അലി അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉടനെയുണ്ടാകും. രണ്ടാം ഡോസ് വൈകുന്നതില്‍ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഇതിനികം 1.6 കോടി ഡോസുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. 1.45 കോടിയോളം പേര്‍ക്ക് ഒരു ഡോസ് വാക്സിന്‍ ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

Top