‘ഞങ്ങളില്‍ ഒരാള്‍ അവശേഷിച്ചാല്‍ പോലും അതൊരു പാര്‍ട്ടിയായി മാറുമെന്ന് ‘ പ്രഖ്യാപിച്ചവരാണ് കമ്യൂണിസ്റ്റുകള്‍. അവരുടെ ആ പ്രഖ്യാപനം വെറുതെയല്ലെന്ന് വ്യക്തമാക്കുന്നതിന് ഇന്ത്യന്‍ പാര്‍ലമെന്റ് തന്നെയാണിപ്പോള്‍ സാക്ഷ്യം വഹിച്ചിരിക്കുന്നത്. മോദി സര്‍ക്കാറിന്റെ കര്‍ഷകദ്രോഹ ബില്ലുകള്‍ക്കെതിരെ രാജ്യസഭയില്‍ പ്രതിഷേധ ‘തീ’ കൊളുത്തിയത് ഇടതുപക്ഷ എം.പിമാരാണ്. വിരലില്‍ എണ്ണാവുന്ന എണ്ണം പോലും ഇല്ലെങ്കിലും ഉള്ളവര്‍ ആഞ്ഞടിച്ചപ്പോള്‍ അമ്പരന്നത് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരാണ്. പിന്നീട് മറ്റ് പ്രതിപക്ഷാംഗങ്ങള്‍ കൂടി ഈ പ്രതിഷേധം ഏറ്റെടുക്കുകയാണുണ്ടായത്. ഇതിന്റെ തുടര്‍ച്ചയായാണ് എട്ട് അംഗങ്ങളെ രാജ്യസഭ അദ്ധ്യക്ഷനിപ്പോള്‍ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
ഈ പാര്‍ലമെന്റ് സമ്മേളനം കഴിയും വരെയാണ് സസ്പെന്‍ഷന്‍. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച സി.പി.എം എം.പിമാരായ എളമരം കരീം, കെ.കെ രാഗേഷ് എന്നിവരും സസ്പെന്റ് ചെയ്തവരില്‍ ഉള്‍പ്പെടും. കേരളത്തിലെ ഒറ്റ കോണ്‍ഗ്രസ്സ് അംഗവും ഏക ലീഗ് എം.എല്‍.എയും നടപടിക്ക് വിധേയരിയിട്ടില്ലെന്നതും നാം ഓര്‍ക്കണം. രാജ്യത്തെ കോണ്‍ഗ്രസ്സിനെ നയിക്കുന്ന ഉന്നത പദവിയിലിരിക്കുന്ന കെ.സി.വേണുഗോപാലും സഭയില്‍ വലിയ പരാജയമായി മാറിക്കഴിഞ്ഞു. കോര്‍പറേറ്റുകള്‍ക്കായാണ് മോദി ഭരിക്കുന്നതെന്ന് കെ.കെ രാഗേഷ് ചൂണ്ടിക്കാട്ടിയപ്പോള്‍ അതിനെ എതിര്‍ക്കാനും ഖദര്‍ ധാരികള്‍ ഉണ്ടായിരുന്നില്ല. സഭാധ്യക്ഷന് ചുറ്റും മാര്‍ഷലുകളെ അണിനിരത്തിയാണ് ബില്ലുകള്‍ ശബ്ദവോട്ടോടെ പാസാക്കിയിരിക്കുന്നത്.
അകാലിദള്‍, ടിആര്‍എസ്, എഐഡിഎംകെ തുടങ്ങിയ കക്ഷികള്‍ കൂടി ബില്ലിനെതിരായതോടെ വോട്ടിനിട്ടാല്‍ ബില്‍ അനിശ്ചിതത്വത്തിലാകുമെന്ന് കണ്ടായിരുന്നു ശബ്ദ വോട്ടെടുപ്പ്. രാജ്യസഭയുടെ സമയം പകല്‍ ഒന്നു വരെയാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഈ ഘട്ടത്തിലാകട്ടെ ചര്‍ച്ച പൂര്‍ത്തിയായതേ ഉണ്ടായിരുന്നുള്ളൂ. നിശ്ചിത സമയത്തിനു ശേഷം സഭ നീട്ടണമെങ്കില്‍ അംഗങ്ങളുടെ അനുമതി തേടേണ്ടതുണ്ട്. അത് ചെയ്യാതെ കൃഷിമന്ത്രിയെ മറുപടിക്കായി ഉപാധ്യക്ഷന്‍ ക്ഷണിക്കുകയാണുണ്ടായത്. മറുപടി അടുത്ത ദിവസത്തേക്ക് മാറ്റണമെന്ന ആവശ്യം പോലും നിരാകരിക്കപ്പെട്ടതോടെയാണ് പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചിരുന്നത്.
കെ കെ രാഗേഷ് കൊണ്ടുവന്ന നിരാകരണ പ്രമേയം വോട്ടിനിടണമെന്ന ആവശ്യം നിരസിച്ച ഉപാധ്യക്ഷന്‍ ശബ്ദവോട്ടോടെ പ്രമേയം തള്ളിയതായി പ്രഖ്യാപിക്കുകയാണുണ്ടായത്. ബില്ലുകള്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന നോട്ടീസും ശബ്ദവോട്ടില്‍ തള്ളുന്നതായി പ്രഖ്യാപിക്കപ്പെട്ടു. സിപിഎം സഭാനേതാവ് എളമരം കരീം, കെ കെ രാഗേഷ് തുടങ്ങിയവര്‍ സമര്‍പ്പിച്ച പത്തിലേറെ ഭേദഗതികളും തുടര്‍ന്ന് തള്ളിക്കളഞ്ഞു. ഇതോടെയാണ് പ്രതിപക്ഷാംഗങ്ങള്‍, കൂട്ടത്തോടെ നടുത്തളത്തിലിറങ്ങിയത്. ഗ്യാലറിയിലായിരുന്ന കെ കെ രാഗേഷ് അടക്കമുള്ളവര്‍ നടുത്തളത്തിലേക്ക് ഓടിയെത്തുകയായിരുന്നു. സുരക്ഷാജീവനക്കാരുടെ തള്ളില്‍ പലരും നിലത്തുവീഴുകയും ചെയ്തു. ബഹളത്തിനിടയിലും സഭാനടപടികള്‍ തുടര്‍ന്നതാണ് അംഗങ്ങളെ കൂടുതല്‍ പ്രകോപിപ്പിച്ചിരുന്നത്. തുടര്‍ന്ന് മൂന്നിന് ചേരേണ്ട ലോക്‌സഭാ സമ്മേളനവും ഏറെ വൈകുകയുണ്ടായി.
അംഗങ്ങളെ സസ്പെന്റ് ചെയ്ത നടപടിക്കെതിരെ തിങ്കളാഴ്ചയും രാജ്യസഭയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. കര്‍ഷകദ്രോഹ ബില്ലുകള്‍ക്കെതിരായ പ്രതിപക്ഷ പ്രതിഷേധത്തെ സി.പി.എം മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ പ്രതിപക്ഷ നേതാവായ ഗുലാംനബി ആസാദിനും കാര്യമായി ഇടപെടാന്‍ കഴിഞ്ഞിരുന്നില്ല. കേന്ദ്ര നീക്കത്തിനെതിരെ പ്രതിപക്ഷത്തെ ഏകോപിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതായി ആ പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് തന്നെ നിലവില്‍ പരാതിയുണ്ട്. കെ.കെ രാഗേഷും, എളമരം കരീമും, ബിനോയ് വിശ്വവും ഉയര്‍ത്തിയ പ്രതിഷേധത്തിനൊപ്പം ചില കോണ്‍ഗ്രസ്സ് അംഗങ്ങള്‍ ചേര്‍ന്നതും അതുകൊണ്ടാണ്. ചട്ടപ്രകാരമുള്ള ഇടപെടലുകള്‍ക്കും പ്രതിഷേധത്തിനും ഒരുപോലെ നേതൃത്വം നല്‍കുന്നതിലാണ് ഇടതുപക്ഷം ഇവിടെ വിജയിച്ചിരിക്കുന്നത്.
കേന്ദ്ര മന്ത്രിസഭായോഗം നേരത്തെ പാസാക്കിയ ഓര്‍ഡിനന്‍സുകള്‍ക്ക് പകരമായുള്ള രണ്ട് ബില്ലുകളാണ് സഭ ഞായറാഴ്ച പരിഗണിച്ചിരുന്നത്. ഓര്‍ഡിനന്‍സ് മാര്‍ഗത്തിലൂടെ നിയമനിര്‍മാണം കൊണ്ടുവന്നതിനെതിരായി സിപിഎം രാജ്യസഭാ നേതാവ് എളമരം കരീം, കെ കെ രാഗേഷ്, ബിനോയ് വിശ്വം എന്നിവരാണ് നിരാകരണ പ്രമേയം കൊണ്ടുവന്നിരുന്നത്. രണ്ട് ബില്ലുകളിലായി 11 ഭേദഗതി നിര്‍ദേശവും സമര്‍പ്പിക്കുകയുണ്ടായി. ഇതൊന്നും പരിഗണിക്കാതെ ശബ്ദ വോട്ടിന് ഉപാദ്ധ്യക്ഷന്‍ തയ്യാറായതായാണ് സഭയെ സംഘര്‍ഷഭരിതമാക്കിയത്. ഒരു മണിക്ക് സഭ പിരിയാതെ മന്ത്രിയെ മറുപടിക്ക് ക്ഷണിച്ചപ്പോള്‍തന്നെ ബില്ലുകള്‍ ഏകപക്ഷീയമായി പാസാക്കാനുളള നീക്കത്തിലാണ് കേന്ദ്രമെന്ന് വ്യക്തമായിരുന്നു. രാജ്യത്തെ ലക്ഷക്കണക്കിന് കര്‍ഷകരുടെ വികാരം ഉയര്‍ത്തിയതിന് സസ്പെന്റ് ചെയ്യപ്പെട്ടതില്‍ അഭിമാനമേ യുള്ളൂവെന്നാണ് സി.പി.എം അംഗങ്ങള്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.
ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രയ്ഡ് ആന്‍ഡ് കൊമേഴ്‌സ് ബില്‍ 2020, ഫാര്‍മേഴ്‌സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍ എന്നിവയാണ് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്. കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെ തെരുവുകളില്‍ നടക്കുന്ന പോരാട്ടങ്ങളുടെ തുടര്‍ച്ചയാണ് പാര്‍ലമെന്റിലേക്കും നിലവില്‍ വ്യാപിച്ചിരിക്കുന്നത്. 2018 മാര്‍ച്ചില്‍ മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ നടത്തിയ ലോംങ്ങ് മാര്‍ച്ചാണ് ഇപ്പോഴും സമരക്കാര്‍ക്ക് ആവേശം പകരുന്നത്. ചെങ്കൊടികളുമായി പതിനായിരങ്ങളാണ് നാസിക്കില്‍ നിന്നും കാല്‍നടയായി 180 കിലോമീറ്ററോളം താണ്ടി മുംബൈയില്‍ എത്തിയിരുന്നത്. സി.പി.എം കര്‍ഷക വിഭാഗമായ അഖിലേന്ത്യാ കിസാന്‍ സഭയായിരുന്നു സമരം സംഘടിപ്പിച്ചിരുന്നത്.
സെക്രട്ടറിയേറ്റ് വളയും മുന്‍പ് സി.പി.എം നേതാക്കളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് അന്ന് കര്‍ഷകര്‍ സമരം അവസാനിപ്പിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഈ ഒത്തു തീര്‍പ്പ് വ്യവസ്ഥ പാലിക്കാത്തതിനെതിരെ വീണ്ടും കര്‍ഷകര്‍ക്ക് തെരുവിലിറങ്ങേണ്ടി വന്നു. 2019 ഫെബ്രുവരിയില്‍ സംഘടിപ്പിച്ച രണ്ടാം ലോങ് മാര്‍ച്ച് 15 കിലോമീറ്റര്‍ പിന്നിടുന്നതിന് മുന്‍പ് തന്നെ എല്ലാ ആവശ്യങ്ങളും നേടിയെടുത്താണ് അവസാനിപ്പിച്ചിരുന്നത്. ചരിത്രമായി മാറിയ സമരങ്ങളായിരുന്നു ഇത് രണ്ടും. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നേടിയെടുത്ത മഹാരാഷ്ട്രയിലെ കര്‍ഷകരുടെ പാത തന്നെയാണ് മറ്റു സംസ്ഥാനങ്ങളിലെ കര്‍ഷകരും ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ കൂടുതല്‍ രൂക്ഷമാകാനുള്ള സാധ്യതയും ഏറെയാണ്.