വാഷിങ്ടൻ: യുദ്ധഭീഷണി അവസാനിപ്പിച്ചില്ലെങ്കില്‍ ഗുവാമിലെ സൈനിക താവളം ആക്രമിക്കുമെന്ന് അമേരിക്കക്ക് ഉത്തരകൊറിയുടെ ഭീഷണി.
കൊറിയയെ തകർക്കുമെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ മുന്നറിയിപ്പിനുള്ള മറുപടിയായാണ് ഉത്തരകൊറിയയുടെ പുതിയ ഭീഷണി.
അമേരിക്കൻ കര, വ്യോമ, നാവികസേനയുടെ സാന്നിധ്യമുള്ള ദ്വീപ് ആക്രമിക്കുമെന്നും മധ്യദൂര ഹ്വസോങ്–12 മിസൈൽ പ്രയോഗിക്കുമെന്നുമാണ് ഉത്തര കൊറിയ അറിയിച്ചിരിക്കുന്നത്.
പസഫിക് മേഖലയില്‍ അമേരിക്കയുടെ ശക്തമായ സൈനിക താവളമാണ് ഗുവാം.
ആണവ മിസൈലുകള്‍ നിർമിക്കുന്നതില്‍ ഉത്തരകൊറിയ മുന്നേറുന്നു എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് മിസൈല്‍, ആണവപരീക്ഷണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഉത്തരകൊറിയയെ തകര്‍ത്തുതരിപ്പണമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് താക്കീത് നൽകിയത്.
ഉത്തരകൊറിയന്‍ പ്രസിഡന്‍റ് ലോകത്തിന് ഭീഷണിയാണെന്നും , ലോകം ഇന്നോളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള ആക്രമണം നേരിടേണ്ടിവരുമെനന്നും ട്രംപ് പറഞ്ഞു.
ആഴ്ചകള്‍ക്ക് മുമ്പ് അമേരിക്കന്‍ തീരം വരെയെത്തുന്ന ഭൂഖണ്ഡാന്തര മിസൈല്‍ കൊറിയ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇതാണ് അമേരിക്കയുടെ ആശങ്കക്ക് കാരണമായത്.
ഗുവാമിനെ ആക്രമിക്കുമെന്ന് വ്യക്തമാക്കിയ ഉത്തര കൊറിയൻ വാർത്താ ഏജൻസി ഭരണത്തലവൻ കിം ജോങ് ഉൻ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും പറഞ്ഞു.
യുഎസിന്‍റ ഭാഗത്തുനിന്നുമുണ്ടാകുന്ന പ്രകോപനങ്ങൾക്ക് ശക്തമായ മറുപടി നൽകുമെന്നും ഉത്തരകൊറിയൻ സൈനിക വക്താവ് അറിയിച്ചു.