യുദ്ധക്കൊതിക്ക് അവസാനമില്ല ; ജപ്പാനിലേക്ക് ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് കിം ജോ ഉന്‍

സോള്‍: ലോകത്തെ നടുക്കി ഉത്തര കൊറിയ ഇന്നലെ അര്‍ധരാത്രി വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ ജപ്പാന്റെ അധീനതയിലുള്ള കടലില്‍ പതിച്ചതായി റിപ്പോര്‍ട്ട്.

അന്‍പതു മിനിട്ട് പറന്ന ശേഷം മിസൈല്‍ ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയിലെ കടലില്‍ പതിച്ചു.

ഇതിനെ തുടര്‍ന്ന്, സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ മന്ത്രിമാരുടെ അടിയന്തരയോഗം വിളിച്ചുകൂട്ടി.

ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ് ആണ് മിസൈല്‍ വിക്ഷേപണ വാര്‍ത്ത ആദ്യം പുറത്തുവിട്ടത്.

തുടര്‍ന്ന് അവിടുത്തെ സൈന്യവും പിന്നീട് യുഎസും ഇതു ശരിവച്ചു. ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങ്ങിലെ പ്യോങ്‌സോങ്ങില്‍ നിന്നാണ് മിസൈല്‍ പ്രയോഗിച്ചത്.

ഇതിനു മറുപടിയെന്നോണം ദക്ഷിണ കൊറിയ അതേ ശേഷിയുള്ള മിസൈല്‍ തൊടുത്തു.

എന്നാല്‍, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് ഉത്തര കൊറിയ വിക്ഷേപിച്ചതെന്നു യുഎസ് കരുതുന്നു.

ഏതാനും ദിവസങ്ങള്‍ക്കകം ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയേക്കുമെന്ന് യുഎസ് മുന്നറിയിപ്പു നല്‍കിയതിനു തൊട്ടുപിന്നാലെയാണിത്.

കൊറിയ മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങുന്നതിന്റെ സൂചന നല്‍കുന്ന റേഡിയോ സിഗ്‌നലുകള്‍ ലഭിച്ചതായി ജപ്പാനും ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

മുന്‍പും ഉത്തര കൊറിയ ജപ്പാനു മുകളിലൂടെ മിസൈല്‍ പറത്തിയിരുന്നു.

Top