കുറ്റ വാളികള്‍ക്ക് പരസ്യ വധശിക്ഷ: ഉത്തരകൊറിയന്‍ ശിക്ഷാകേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്…

പ്യോങ്‌യാങ്: ക്രൂരമായ ശിക്ഷാ വിധികള്‍ നടപ്പാക്കുന്നതില്‍ പേരുകേട്ട ഉത്തരകൊറിയയിലെ ശിക്ഷാ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. ദക്ഷിണകൊറിയയിലെ സന്നദ്ധസംഘടനയായ ‘ട്രാന്‍സിഷണല്‍ ജസ്റ്റിസ് വര്‍ക്കിങ് ഗ്രൂപ്പാ’ണ് രാജ്യത്തെ 318 പരസ്യശിക്ഷാകേന്ദ്രങ്ങളുടെ വിവരങ്ങള്‍ പുറത്ത് വിട്ടത്.

610 ഉത്തരകൊറിയന്‍വിമതരെ നേരില്‍ക്കണ്ടാണ് സംഘടന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പശുവിനെ മോഷ്ടിച്ചതുമുതല്‍ ദക്ഷിണകൊറിയന്‍ ടെലിവിഷന്‍ കണ്ടു എന്നതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്കാണ് മരണശിക്ഷ നടപ്പാക്കിയതെന്നും സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കുറ്റവാളികളായി കണ്ടെത്തുന്നവര്‍ക്ക് പുഴയോരം, വയല്‍, ചന്ത, സ്‌കൂള്‍മുറ്റം, കളിക്കളം എന്നിവിടങ്ങളെല്ലാംവെച്ച് വധ ശിക്ഷകളും നടപ്പാക്കാറുണ്ട്. ആയിരക്കണക്കിനാളുകളെ സാക്ഷികളാക്കിക്കൊണ്ടാണ് ശിക്ഷ നടപ്പാക്കുക. വെടിവെച്ചുകൊല്ലുകയാണ് പതിവെങ്കിലും ചിലപ്പോളൊക്കെ പ്രാകൃതരീതികളും സ്വീകരിക്കാറുണ്ട്. ശിക്ഷയ്ക്കിരയാവുന്നയാളുടെ കുട്ടികളടക്കമുള്ള ഉറ്റബന്ധുക്കള്‍പോലും പലപ്പോഴും കാഴ്ചക്കാരാകാന്‍ നിര്‍ബന്ധിതരാകാറുണ്ടെന്നും റിപ്പോര്‍ട്ടില്‍പറയുന്നു.

സര്‍ക്കാരിനെതിരായ അട്ടിമറിപ്രവര്‍ത്തനം, കൊലപാതകം, രാജ്യദ്രോഹം, ബലാത്സംഗം, മയക്കുമരുന്നുകടത്ത്, ചാരവൃത്തി തുടങ്ങിയ കുറ്റങ്ങള്‍ക്കെല്ലാം രാജ്യത്ത് പരസ്യ വധശിക്ഷ നല്‍കാറുണ്ട്. ചൈനയിലേക്ക് കടക്കാന്‍ശ്രമിച്ചതിനെത്തുടര്‍ന്ന് പിടിയിലായ മൂന്നുസ്ത്രീകളുടെ വധശിക്ഷ നേരില്‍ക്കണ്ട തടവുപുള്ളിയുടെയും മറ്റൊരു വധശിക്ഷയ്ക്ക് സാക്ഷിയാകേണ്ടിവന്ന ഏഴുവയസ്സുകാരന്റെയും മൊഴി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇത് നിങ്ങള്‍ക്കും സംഭവിക്കാം എന്ന മുന്നറിയിപ്പ് കാണികള്‍ക്ക് നല്‍കിയതിനുശേഷമാണ് ഉദ്യോഗസ്ഥര്‍ ശിക്ഷ നടപ്പാക്കുകയെന്നാണ് മറ്റൊരാളുടെ സാക്ഷിമൊഴി.

ഉത്തരകൊറിയന്‍ ഭരണത്തലവന്‍ കിം ജോങ് ഉന്നിനെ അട്ടിമറിക്കാന്‍ നീക്കംനടത്തിയെന്നാരോപിച്ച് സൈനിക ജനറലിനെ വെട്ടിനുറുക്കി നരഭോജിയായ പിരാന മത്സ്യങ്ങള്‍ക്കിട്ടുകൊടുത്തതായി കഴിഞ്ഞദിവസം വാര്‍ത്ത വന്നിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണമുള്ള ഉത്തരകൊറിയയില്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ ശരിയാണോയെന്ന് പരിശോധിക്കുക അസാധ്യമാണെന്നും ഇവയില്‍പലതും തെറ്റായ വാര്‍ത്തകളാണെന്ന് പിന്നീട് പുറത്തുവന്നതായും ബി.ബി.സി. പറയുന്നു.

Top