എതിര്‍പ്പുകള്‍ക്ക് പുല്ലുവില ; വീണ്ടും രണ്ട് ഹ്രസ്വദൂര മിസൈലുകള്‍ പരീക്ഷിച്ച് ഉത്തരകൊറിയ

സോള്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തുടര്‍ച്ചയായുള്ള എതിര്‍പ്പ് വകവെക്കാതെ ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു. വെള്ളിയാഴ്ച രാവിലെ കിഴക്കന്‍ തീരത്തുനിന്നാണ് രണ്ട് മിസൈല്‍ പരീക്ഷിച്ചത്. രണ്ട് ഹ്രസ്വദൂര മിസൈലുകളാണ് പരീക്ഷിച്ചതെന്ന് സോളിലെ ജോയന്റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു.

മൂന്നാഴ്ച്ചയ്ക്കുള്ളില്‍ നാലാം തവണയാണ് ഉത്തരകൊറിയ മിസൈല്‍ പരീക്ഷിക്കുന്നത്. ശനിയാഴ്ച യു.എസ്-ദക്ഷിണ കൊറിയ സൈനിക സഹകരണത്തിലുള്ള പ്രതിഷേധസൂചകമായിട്ടാണ് മിസൈല്‍ പരീക്ഷണം നടത്തിയത്. ഉത്തര കൊറിയയുടെ കിഴക്കന്‍ നഗരമായ ഹാംഹങ്ങിന് സമീപത്തുനിന്നാണ് മിസൈലുകള്‍ വിക്ഷേപിക്കപ്പെട്ടത്. 48 കി.മീ. ഉയരത്തില്‍ 400 കി.മീ. അകലെയാണ് മിസൈല്‍ പതിച്ചത്.

ദക്ഷിണകൊറിയ-അമേരിക്ക സംയുക്ത സൈനികാഭ്യാസം ഉപേക്ഷിക്കണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടിരുന്നു. ഇതോടെയാണ് ഉത്തരകൊറിയ പ്രകോപനപരമായ നടപടികള്‍ തുടങ്ങിയത്.

അമേരിക്കയുമായുള്ള സമാധാന ശ്രമങ്ങള്‍ക്കു ചേര്‍ന്നതല്ല ഈ സൈനികാഭ്യാസമെന്നും ഉത്തര കൊറിയ വ്യക്തമാക്കിയിട്ടുണ്ട്. ദക്ഷിണകൊറിയയും യു.എസും സംയുക്തമായി ഇത് വിലയിരുത്തിവരുകയാണ്.

ഉത്തരകൊറിയ പരീക്ഷിക്കുന്നവയെല്ലാം ഹ്രസ്വദൂര മിസൈലുകളാണെന്നും അതില്‍ തനിക്ക് യാതൊരു അലോസരവുമില്ലെന്നും നേരത്തെ ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ദീര്‍ഘദൂര മിസൈലുകള്‍ പരീക്ഷിക്കില്ലെന്ന് കിം ജോംഗ് ഉന്‍ ട്രംപിനു നേരിട്ട് ഉറപ്പു നല്‍കിയിരുന്നു.

Top