അമേരിക്കയുമായി അകലം പാലിക്കണമെന്ന് ഉത്തരകൊറിയ ആവശ്യപ്പെട്ടെന്ന് ഓസ്‌ട്രേലിയ

കാന്‍ബറ: അമേരിക്കയുമായി അകലം പാലിക്കണമെന്ന് ഉത്തരകൊറിയ കത്തിലൂടെ ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍.

ഇന്തോനേഷ്യയിലുള്ള ഉത്തരകൊറിയന്‍ എംബസി വഴിയാണ് പ്യോംഗ്യാംഗ് സുപ്രീം പീപ്പിള്‍സ് അസംബ്ലിയുടെ വിദേശകാര്യ സമിതിയുടെ പേരിലുള്ള ഒരു പേജുള്ള കത്ത് ലഭിച്ചിരിക്കുന്നത്. ട്രംപ് ഭരണകൂടത്തിന്റെ ഹീനവും സാഹസികവുമായി നീക്കങ്ങളില്‍ നിന്ന് മറ്റു രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ അകലം പാലിക്കണമെന്നായിരുന്നു നിര്‍ദേശമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ വെളിപ്പെടുത്തി.

സ്വയം പ്രതിരോധിച്ചാല്‍ തകര്‍ക്കുമെന്ന് യുഎസ് പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് ഉത്തരകൊറിയ ആരോപിക്കുന്നത്. നയതന്ത്രപരമായ സമ്മര്‍ദം ചെലുത്താന്‍ ഉത്തരകൊറിയയുടെ ശ്രമിച്ചിരുന്നുവെന്നാണ് ഈ കത്ത് തെളിയിക്കുന്നതെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി പറഞ്ഞു.

ജപ്പാനും ദക്ഷിണ കൊറിയയ്ക്കും യുഎസിനും മുകളിലേക്ക് ആണവ മിസൈല്‍ അയക്കുമെന്ന ഭീഷണിയുമായി സമ്മര്‍ദം വര്‍ധിപ്പിച്ചതിന്റെ ഉത്തരവാദി ഉത്തരകൊറിയയാണ്.

ഉത്തരകൊറിയ മറ്റു രാഷ്ട്രങ്ങള്‍ക്കും ഇത്തരത്തില്‍ അനേകം കത്തുകള്‍ അയച്ചിട്ടുണ്ടെന്നും പ്രദേശിക റേഡിയോ ചാനലിനോട് ടേണ്‍ബുള്‍ പറഞ്ഞു.

Top