പെരുമഴയില്‍ മുങ്ങി ഉത്തരേന്ത്യ; കനത്ത മഴയില്‍ മരണസംഖ്യ 37 ആയി, വന്‍ നാശനഷ്ടം

ഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയില്‍ മരണസംഖ്യ 37 ആയി. മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും ഹിമാചലില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. 7 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മാണ്ഡിയില്‍ മിന്നല്‍ പ്രളയ മുന്നറിയിപ്പുണ്ട്. ഡല്‍ഹി യമുനാ നദിയിലെ ജലനിരപ്പ് അപകടനില കടന്നു.

അതിതീവ്ര മഴയ്ക്ക് പിന്നാലെ ഉണ്ടായ മണ്ണിടിച്ചിലിലും പ്രളയത്തിലും ഹിമാചല്‍പ്രദേശില്‍ മാത്രം 4000 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായി. ദേശീയപാതകള്‍ തകര്‍ന്നു. പ്രധാന റോഡുകളെല്ലാം ഒലിച്ചുപോയി. കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു. സോളന്‍, ഷിംല, കുളു അടക്കം 7 ജില്ലകള്‍ റെഡ് അലേര്‍ട്ടിലാണ്. കിന്നോര്‍, മാണ്ഡി, ലഹോള്‍ സ്പിതി ജില്ലകളില്‍ മിന്നല്‍ പ്രളയം മുന്നറിയിപ്പ് നല്‍കി. ബിയാസ് നദി അപകട നിലയക്ക് മുകളില്‍ ഒഴുകുന്നു. ജനങ്ങളോട് വീടുകളില്‍ തന്നെ കഴിയാന്‍ ഹിമാചല്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

ഉത്തരാഖണ്ഡ് ഉത്തരകാശിയില്‍ മണ്ണിടിച്ചിലില്‍ മൂന്നുപേര്‍ മരിച്ചു. ഹരിയാന പഞ്ച്കുളയില്‍ ദേശീയപാതയുടെ ഒരു ഭാഗം ഒലിച്ചുപോയി. അംബാല – ഛണ്ഡിഗഡ് ദേശീയപാതയില്‍ വെള്ളം കയറി. ഡല്‍ഹി യമുനാ നദിയിലെ ജലനിരപ്പ് 206 മീറ്റര്‍ കടന്നു. ഹത്‌നികുണ്ഡ് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതാണ് യമുനയില്‍ ജലനിരപ്പ് ഉയരാന്‍ കാരണമായത്. തീരപ്രദേശത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി.

Top