കയ്യാങ്കളിക്കേസില്‍ സ്റ്റേയില്ല; ഇ.പി ജയരാജനും ജലീലും നാളെ ഹാജരാകണം

കൊച്ചി: നിയമസഭയിലെ കയ്യാങ്കളി കേസ് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളി ഹൈക്കോടതി. ഇതോടെ മന്ത്രിമാരായ കെ.ടി ജലീലും ഇ.പി ജയരാജനും നാളെ വിചാരണ കോടതിയില്‍ ഹാജരാകണം. 2015ലെ നിയമസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസില്‍ അന്നത്തെ എംഎല്‍എമാരായിരുന്ന ഇ.പി ജയരാജന്‍ കെ.ടി ജലീല്‍ എന്നിവര്‍ക്കെതിരേ പൊതു മുതല്‍ നശിപ്പിച്ചതിന് കേസെടുത്തിരുന്നു.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇവര്‍ക്കെതിരായ കേസ് ഒഴിവാക്കാനുള്ള നീക്കം നടന്നിരുന്നു. ഇതിനായി തിരുവനന്തപുരം സിജെഎം കോടതിയില്‍ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിയും നല്‍കിയിരുന്നു. എന്നാല്‍ വിചാരണ കോടതി കേസ് റദ്ദാക്കാനാകില്ലെന്നും വിചാരണ നടപടികള്‍ തുടരണമെന്നുമുള്ള നിര്‍ദേശമാണ് മുന്നോട്ടു വെച്ചത്. ബുധനാഴ്ച എംഎല്‍എമാരും മന്ത്രിമാരും കോടതിയില്‍ ഹാജരാകണമെന്ന നിര്‍ദേശവും വെച്ചു.

ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ച് മന്ത്രിമാരോട് നാളെ ഹാജരാകാനുള്ള വിചാരണ കോടതിയുടെ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടത്. അതേ സമയം സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയില്‍ അടുത്ത ചൊവ്വാഴ്ച ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും.

Top