മുത്തൂറ്റ് ഫിനാന്‍സ്; മൂന്നാം വട്ട ചര്‍ച്ചയിലും പരിഹാരമായില്ല

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിലെ മൂന്നാം വട്ട ചര്‍ച്ചയിലും പരിഹാരമായില്ല. മുത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍ തര്‍ക്കം പരിഹരിക്കാന്‍ വേണ്ടിയാണ്‌ ചര്‍ച്ച നടത്തിയത്. ഫെബ്രുവരി ആറാം തിയതി വീണ്ടും ചര്‍ച്ച നടത്തുന്നതാണ്.

എന്നാല്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന നിലപാടിലേക്ക് മാനേജ്‌മെന്റ് എത്തിയത് പ്രതീക്ഷ നല്‍കുന്നെന്ന് എ എം ആരിഫ് എം പി പറഞ്ഞു.

ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്റെയും തൊഴില്‍ വകുപ്പ് അഡീഷണല്‍ ലേബര്‍ കമ്മീഷണറുടെയും സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച നടന്നത്.

വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് മാനേജ്മെന്റിനെതിരെ സമരം ചെയ്ത 164 തൊഴിലാളികളെ പിരിച്ചുവിടുകയും ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുകയും ചെയ്തതിനെ തുടര്‍ന്നാണ് സിഐടിയു അനുകൂല സംഘടന മുത്തൂറ്റില്‍ സമരം ആരംഭിച്ചത്.

സമരം അക്രമത്തിലേക്ക് കടന്നതോടെയാണ് ഹൈക്കോടതി മധ്യസ്ഥനെ നിയോഗിച്ച് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് നിര്‍ദ്ദേശിച്ചത്. സിഐടിയുവിന് വേണ്ടി എ എം ആരിഫ് എം പി, കെ ചന്ദ്രന്‍ പിള്ള, കെ എന്‍ ഗോപിനാഥ് എന്നിവരും ജീവനക്കാരുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു. മുത്തൂറ്റ് മാനേജ്മെന്റിന് വേണ്ടി നാല് പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുത്തത്.

Top