ഇന്ത്യയില്‍ നിന്നുള്ള ഏലം കയറ്റുമതി; സൗദി നിരോധിച്ചിട്ടില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രാലയം

തൊടുപുഴ: ഇന്ത്യയില്‍ നിന്നുള്ള ഏലത്തിന്റെ കയറ്റുമതി സൗദി അറേബ്യ നിരോധിച്ചിട്ടില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രാലയം പറഞ്ഞതായി ഡീന്‍ കുര്യാക്കോസ് എംപി. സഭയില്‍ ഡീന്‍ കുര്യാക്കോസ് ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയില്‍ നിന്നുള്ള ഏലത്തില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി കയറ്റുമതിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇക്കാര്യം മുമ്പ് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നപ്പോള്‍ സൗദി സര്‍ക്കാരിനെ ബന്ധപ്പെടുകയും, ശേഷം സ്റ്റാന്‍ഡേര്‍ഡ് ചെക്കിങ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്താന്‍ സൗദി തയാറാവുകയും ചെയ്തിരുന്നു.

പുതിയ മാനദണ്ഡം അനുസരിച്ച് ഗുണനിലവാരം ഉറപ്പു വരുത്താന്‍ സ്‌പൈസസ് ബോര്‍ഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് ആവശ്യമായ അവബോധം സ്‌പൈസസ് ബോര്‍ഡ് നടത്തി വരുന്നു. 2017-2018 സാമ്പത്തിക വര്‍ഷത്തില്‍ 10.96 ലക്ഷം മെട്രിക് ടണ്‍ ആയിരുന്ന കയറ്റുമതി 2019-20 ആയപ്പോഴേയ്ക്കും 11.93 ലക്ഷമായി ഉയര്‍ത്തിയാതായി കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ സഭയെ അറിയിച്ചു.

Top