മന്ത്രിയുമായി പ്രശ്‌നങ്ങളില്ല, രാജി പ്രായാധിക്യം കൊണ്ട്; ടി. കെ ഹംസയുടെ രാജി ഇന്ന് വൈകീട്ട് അഞ്ച് മണിക്ക്

കോഴിക്കോട് : മന്ത്രി അബ്ദുറഹ്‌മാനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നുള്ള രാജിയെന്ന ആരോപണങ്ങള്‍ തള്ളി വഖഫ് ബോര്‍ഡ് അധ്യക്ഷന്‍ ടി. കെ ഹംസ. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കും. തീരുമാനം സിപിഎം എടുത്തതാണെന്നും, പ്രായപരിധിയില്‍ സിപിഎം നല്‍കിയ ഇളവ് കാലാവധി കഴിഞ്ഞെന്നും ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ഹംസ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിയുമായി അഭിപ്രായ ഭിന്നതയില്ലെന്നും അത്തരം പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

2020 ജനുവരി 10 ന് ചെയര്‍മാന്‍ പദവിയിലെത്തിയ അന്നെനിക്ക് 82 വയസുണ്ട്. പ്രത്യേക സാഹചര്യത്തില്‍ സിപിഎം പാര്‍ട്ടി തീരുമാനമാനുസരിച്ചാണ് പദവി ഏറ്റെടുത്തത്. 80 വയസ് വരെയേ പദവി പാടുള്ളുവെന്നാണ് പാര്‍ട്ടി നിയമം. 80 കഴിഞ്ഞാല്‍ എക്സ്റ്റന്‍ഷന്‍ തരും. തന്റെ എക്സ്റ്റന്‍ഷന്‍ കാലാവധിയും കഴിഞ്ഞതിനാലാണ് സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചതെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്.

വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് ഒന്നരവര്‍ഷം കാലാവധി ബാക്കിനില്‍ക്കെയാണ് ടികെ ഹംസ രാജി പ്രഖ്യാപിച്ചത്. മന്ത്രി അബ്ദുറഹ്‌മാനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നുള്ള രാജിയെന്ന് വലിയ പ്രചാരണമുണ്ടായി. എന്നാല്‍ ഇതെല്ലാം ഹംസ തള്ളി. മന്ത്രിയുമായി അഭിപ്രായവ്യത്യാസമില്ല. മന്ത്രി അബ്ദുറഹ്‌മാന്നും താനും ഈ കാര്യം വ്യക്തമാക്കിയതാണ്. മന്ത്രിയുമായി അഭിപ്രായവ്യത്യാസം ഉണ്ടായാല്‍ അത് തീര്‍ക്കാനുള്ളതാണ് സിപിഎം. പാര്‍ട്ടിക്ക് മുമ്പില്‍ ചെയര്‍മാനും മന്ത്രിയും ഒന്നുമല്ല. പാര്‍ട്ടിക്ക് മുന്നില്‍ അംഗങ്ങള്‍ മാത്രമാണ് ഞങ്ങളെന്നും അദ്ദേഹം വിശദീകരിച്ചു.

Top