തിരുവനന്തപുരം: സോളാര്‍ കേസ് ഗൂഢാലോചനയില്‍ മറുപടിയുമായി കെ.ബി ഗണേഷ് കുമാര്‍. ഗണേഷ് കുമാറിനോ ബാലകൃഷ്ണ പിള്ളക്കോ ഉമ്മന്‍ചാണ്ടിയുമായി വ്യക്തിപരമായ ശത്രുതയില്ല. രാഷ്ട്രീയമായ വിയോജിപ്പ് മാത്രമേയുള്ളൂ. തനിക്ക് വളഞ്ഞ വഴിയിലൂടെ വേലവയ്ക്കേണ്ട കാര്യമില്ല. രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് വിളിച്ച നേതാക്കള്‍ ഇപ്പോഴും ഈ സഭായില്‍ ഉണ്ട്. അവരുടെ പേര് താന്‍ വെളിപ്പെടുത്തുന്നില്ലെന്നും വേണ്ടിവന്നാല്‍ അപ്പോള്‍ പറയാമെന്നും ഗണേഷ് കുമാര്‍ നിയമസഭയില്‍.
താന്‍ ഒരു തുറന്ന പുസ്തകമാണെന്നും സത്യമാണ് തന്റെ ദൈവമെന്നും ഗണേഷ് കുമാര്‍. സോളാറിലെ പരാതിക്കാരിയുടെ ആരോപണവുമായി ബന്ധപ്പെട്ട് സി.ബി.ഐ ചോദിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ പറ്റി തനിക്കറിയില്ല എന്നാണ് പറഞ്ഞത്. അച്ഛന്‍ ബാലകൃഷ്ണപ്പിള്ള പറഞ്ഞത് ഉമ്മന്‍ ചാണ്ടിയെ പറ്റി ഇല്ലാത്തതാണ് പരാതിക്കാരി എഴുതിയത് എന്നാണ്. ഇത് സി.ബി.ഐ രേഖപ്പെടുത്തിയിട്ടുണ്ടാകും. സോളാര്‍ സമയത്ത് സഹായത്തിനായി കോണ്‍ഗ്രസ് നേതാക്കള്‍ പിതാവിനെ സമീപിച്ചു. ശരണ്യ മനോജ് തന്റെ ബന്ധുവാണ്, അത് നിഷേധിക്കുന്നില്ല. പുതുപ്പള്ളി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വേദികളില്‍ പ്രസംഗിച്ചയാളാണ് ശരണ്യ മനോജ്.
കപട സദാചാരം നടിച്ച് കേരള രാഷ്ട്രീയത്തില്‍ നില്‍ക്കുന്ന ആളല്ല താന്‍. ഗണേഷ് കുമാറിന് വളഞ്ഞ വഴിയിലൂടെ വേല വയ്ക്കേണ്ട കാര്യമില്ല. ഭാര്യയെയും മക്കളെയും ബോധ്യപ്പെടുത്തിയാല്‍ മതി, മറ്റാരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല തനിക്ക്. 2013 ഏപ്രില്‍ ഒന്നിന് യുഡിഎഫ് സര്‍ക്കാരില്‍ നിന്ന് രാജിവച്ചു. ഉമ്മന്‍ ചാണ്ടിയുടെ കയ്യില്‍ രാജിക്കത്ത് നിര്‍ബന്ധിച്ച് ഏല്‍പ്പിച്ചതായിരുന്നു. എല്‍.ഡി.എഫിനെ വഞ്ചിച്ച് യു.ഡി.എഫിലേക്ക് വരുമെന്ന് ഷാഫി കരുതേണ്ട, അഭയം നല്‍കിയ എല്‍.ഡി.എഫിനെ വഞ്ചിക്കുന്ന പ്രശ്‌നം മരിച്ചാലും ഉദിക്കുന്നില്ല.
ഉമ്മന്‍ ചാണ്ടിക്ക് സോളാര്‍ കേസില്‍ പങ്കില്ല എന്ന് തെളിയാന്‍ കാരണം പിണറായി വിജയനാണ്. അദ്ദേഹം സി.ബി.ഐക്ക് വിട്ടതുകൊണ്ടാണ് ഈ കേസില്‍ ഉമ്മന്‍ ചാണ്ടി കുറ്റക്കാരനല്ലെന്ന് തെളിഞ്ഞത്. അതിന് പിണറായി വിജയനോട് കോണ്‍ഗ്രസ് നന്ദി പറയണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. തങ്ങളെ രക്ഷിക്കണമെന്ന് പറഞ്ഞ് പല യു.ഡി.എഫ് നേതാക്കളും സഭയിലുണ്ട്. അവരുടെ പേര് വെളിപ്പെടുത്താത്തത് മാന്യത കൊണ്ടാണെന്നും ഗണേഷ് കുമാര്‍.