സിനിമ ഉപേക്ഷിക്കണമെന്ന് ആഗ്രഹമില്ല പക്ഷേ വേറൊരു മാര്‍ഗവുമില്ല പോസ്റ്റുമായി അല്‍ഫോണ്‍സ്; ഉടന്‍ പിന്‍വലിച്ചു

സിനിമ കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ ആണ് അല്‍ഫോണ്‍സ് ഇക്കാര്യം അറിയിച്ചത്. തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടുപിടിച്ചെന്ന് അല്‍ഫോണ്‍സ് തന്റെ ഇന്‍സറ്റ അകൗണ്ടില്‍ കുറിച്ചു. ആര്‍ക്കും ഭാരമാകാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പരാമര്‍ശിച്ചു. എന്നാല്‍ പോസ്റ്റ് പങ്കുവച്ച് അധികം സമയമാകുന്നതിന് മുന്‍പ് തന്നെ പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഇതിനേടകം തന്നെ സേഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

‘ഞാന്‍ എന്റെ തിയറ്റര്‍, സിനിമ കരിയര്‍ അവസാനിപ്പിക്കുക ആണ്. എനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം ഞാന്‍ സ്വയം കണ്ടെത്തി. ആര്‍ക്കും ഭാരമാകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഷോര്‍ട് ഫിലിമുകളും പാട്ടുകളും ചെയ്യുന്നത് ഞാന്‍ തുടരും. ഒടിടി വരെ ചിലപ്പോള്‍ അതുചെയ്യും. സിനിമ ഉപേക്ഷിക്കുക എന്നത് എനിക്ക് ചിന്തിക്കാനാകില്ല. പക്ഷേ വേറൊരു മാര്‍ഗവുമില്ല. എനിക്ക് സാധിക്കാത്തൊരു കാര്യം വാഗ്ദാനം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആരോഗ്യം മോശമാകുമ്പോള്‍, സിനിമയിലെ ഇന്റര്‍വെല്‍ പഞ്ചില്‍ വരുന്നത് പോലുള്ള ട്വിസ്റ്റുകള്‍ ജീവിതത്തിലും സംഭവിക്കും’, എന്നാണ് അല്‍ഫോണ്‍സ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

2013ല്‍ നിവിന്‍ പോളി നായകനായി എത്തിയ നേരം എന്ന ചിത്രമായിരുന്നു അല്‍ഫോണ്‍സ് പുത്രന്റെ ആദ്യ ചിത്രം. 2015-ല്‍ പുറത്തിറങ്ങിയ ‘പ്രേമം’ നിരൂപകപ്രശംസ പിടിച്ച് പറ്റിയ സിനിമയാണ്. പാട്ട് എന്നൊരു മലയാള സിനിമയും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പൃഥ്വിരാജ് നായകനായി എത്തിയ ഗോള്‍ഡ് എന്ന ചിത്രമാണ് അല്‍ഫോണ്‍സിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഗിഫ്റ്റ് എന്ന് പേരിട്ടിരിക്കുന്ന തമിഴ് സിനിമയില്‍ ആയിരുന്നു അല്‍ഫോണ്‍സ് പ്രവര്‍ത്തിച്ചു കൊണ്ടിരുന്നത്. ഇളയരാജയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ചെറിയ കാന്‍വാസില്‍ പൂര്‍ത്തിയാക്കുന്ന ചിത്രത്തില്‍ സാന്‍ഡി, കോവൈ സരള, സഹന സര്‍വേഷ്, മഹാലക്ഷ്മി സുദര്‍ശന്‍, സമ്പത്ത് രാജ്, രാഹുല്‍, ചാര്‍ലി, റേച്ചല്‍ റബേക്ക, ക്രോഫോര്‍ഡ്, ഗോപാലന്‍ പാലക്കാട്, സൈക്കിള്‍ മണി തുടങ്ങിയവര്‍ അഭിനയിക്കുമെന്ന് നേരത്തെ അല്‍ഫോണ്‍സ് അറിയിച്ചിരുന്നു.

Top