ആലപ്പുഴ: മെഡിക്കല്‍ കോളേജ് അനുവദിക്കാമെന്ന് പറഞ്ഞ് ആരോടും പണം വാങ്ങിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്.
ആരും തനിക്ക് പണം വാഗ്ദാനം ചെയ്തിട്ടില്ലെന്നും ഇതേക്കുറിച്ചുള്ള ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തും പാലക്കാട് ജില്ലയിലും മെഡിക്കല്‍ കോളേജ് അനുവദിക്കാന്‍ താന്‍ കൈക്കൂലി വാങ്ങി എന്നാണ് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട്. ഇതില്‍ തിരുവനന്തപുരത്തെ കോളേജ് ഉടമയുമായി തനിക്ക് പരിചയം പോലുമില്ല. മെഡിക്കൽ കോളജ് പോയിട്ട് ഒരു നഴ്സറി സ്കൂൾ പോലും വാങ്ങിച്ചു കൊടുക്കാൻ കഴിയാത്ത ആളാണ് താനെന്നു വ്യക്തമായി അറിയാം.
വസ്തുതാവിരുദ്ധവും അടിസ്ഥാന രഹിതവുമായ ആരോപണമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാലക്കാട് ജില്ലയിലെ ഒരു മെഡിക്കല്‍ കോളജിന്റെ ഉടമ ഈ ആവശ്യവുമായി തന്നെ ഒന്നര മാസം മുന്‍പ് സന്ദര്‍ശിച്ചിരുന്നു. ഇത്തരം കാര്യങ്ങളുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് പറഞ്ഞ് അദ്ദേഹത്തെ താന്‍ തിരിച്ചയക്കുകയായിരുന്നു. അതിനുശേഷം അയാള്‍ തന്നെ നേരിട്ട് കാണുകയോ ഫോണില്‍ ബന്ധപ്പെടുകയോ ഉണ്ടായിട്ടില്ലെന്നും എം.ടി രമേശ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം സംസ്ഥാന ഘടകത്തിനെതിരെ ഒരു അഴിമതി ആരോപണവും ഇല്ലെന്ന് വി മുരളീധരന്‍ പ്രതികരിച്ചു.. അഴിമതിക്കാരായ ആരും പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ എംടി രമേശിന് കോഴ നല്‍കിയെന്ന് പാര്‍ട്ടി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പണം നല്‍കിയെന്ന് വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജ് ഉടമ ആര്‍ ഷാജി നേരത്തെ വ്യക്തമാക്കിയിരുന്നു.
മെഡിക്കല്‍ കോളേജുകള്‍ അനുവദിക്കാമെന്ന പേരില്‍ ചിലര്‍ പണം വാങ്ങിയെന്ന ആരോപണത്തില്‍ പാര്‍ട്ടിതല അന്വേഷണം നടത്തിയ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി ശ്രീശന്‍, സെക്രട്ടറി എ.കെ നസീര്‍ ഉള്‍പ്പെടുന്ന സമിതിയുടെ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരുന്നത്. അഴിമതിക്കെതിരായി കര്‍ശന നടപടി വേണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിരിന്നു.