കേരളം ഉള്‍പ്പെടെ പതിമൂന്ന് സംസ്ഥാനങ്ങളില്‍ പുതിയ കോവിഡ് രോഗികളില്ല: ഹര്‍ഷ് വര്‍ധന്‍

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെയുള്ള രാജ്യത്തെ പതിമൂന്ന് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 24 മണിക്കൂറിനിടെ പുതിയ കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ അറിയിച്ചു.

കേരളം, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, മിസോറാം, മണിപ്പുര്‍, ഗോവ, മേഘാലയ, ലഡാക്ക്, അരുണാചല്‍ പ്രദേശ്, ഒഡിഷ, ആന്‍ഡമാന്‍-നിക്കോബാര്‍ എന്നി സംസ്ഥാനങ്ങളിലാണ് പുതിയ കേസുകളില്ലാത്തത്. ദാമന്‍-ദിയു, സിക്കിം, നാഗലാന്‍ഡ്, ലക്ഷദ്വീപ് തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങളിലും ഇതുവരെ കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.

ബുധനാഴ്ച രാവിലെ മുതലുള്ള കണക്കനുസരിച്ച് 3,561 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.ലോകത്തിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ സ്ഥിതി ഏറെ മെച്ചമാണെന്ന് മന്ത്രി പറഞ്ഞു.

രാജ്യത്ത് കോവിഡ് മൂലമുള്ള മരണനിരക്ക് 3.3 ശതമാനം മാത്രമാണെന്നും രോഗമുക്തി നേടുന്നതിന്റെ നിരക്ക് 28.83 ശതമാനവുമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.1,084 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്.

327 പൊതുമേഖലാ ലാബുകളിലും 118 സ്വകാര്യ ലാബുകളിലുമായി 95,000 കോവിഡ് ടെസ്റ്റുകള്‍ ദിവസേന നടത്തുന്നുണ്ട്. ഇതുവരെ 13,57,442 ടെസ്റ്റുകള്‍ രാജ്യത്തിനകത്ത് നടത്തിയതായി ആരോഗ്യമന്ത്രി അറിയിച്ചു.

കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി 821 ആശുപത്രികളും രോഗികള്‍ക്കും രോഗലക്ഷണമുള്ളവര്‍ക്കുമായി 7,569 ക്വാറന്റൈന്‍ കേന്ദ്രങ്ങളും സജ്ജമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

രാജ്യത്തെ 180 ജില്ലകളില്‍ ഏഴ് ദിവസമായി പുതിയ കോവിഡ് കേസുകള്‍ ഒന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

Top