ദുരൂഹതയില്ല ; ഗാന്ധിയെ കൊലപ്പെടുത്തിയത് ഗോഡ്‌സെ തന്നെയെന്ന് അമിക്കസ്‌ക്യൂറി

gandhi

ന്യൂഡല്‍ഹി: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയത് നാഥുറാം ഗോഡ്‌സെ തന്നെയാണെന്നും ഇക്കാര്യത്തില്‍ ദുരൂഹതയില്ലെന്നും അമിക്കസ്‌ക്യൂറി. ഗോഡ്‌സെ അല്ലാതെ മറ്റൊരാള്‍ ഉതിര്‍ത്ത വെടിയേറ്റാണ് ഗാന്ധിജി കൊല്ലപ്പെട്ടതെന്ന വാദത്തിന് യാതൊരു തെളിവുമില്ലെന്ന് അമിക്കസ് ക്യൂറി സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് നല്‍കി.

ഗാന്ധി വധത്തില്‍ ദുരൂഹതയുണ്ടെന്നും പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സവര്‍ക്കര്‍ അനുയായി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ അമരീന്തര്‍ സരണിനെയും അഭിഭാഷകരായ സഞ്ചിത് ഗുരു, സമര്‍ഥ് ഖന്ന എന്നിവരും അടക്കുന്ന മൂന്നംഗ സംഘത്തെ അമിക്കസ്‌ക്യൂറിയായി കോടതി നിയോഗിച്ചത്.

ഗാന്ധിജിയുടെ ശരീരത്തില്‍ നാല് വെടിയുണ്ടകള്‍ ഏറ്റെങ്കിലും ഇതില്‍ നാലാമത്തേത് ഗോഡ്‌സെയുടെ തോക്കില്‍ നിന്നല്ലെന്നും മറ്റൊരാള്‍ ഉതിര്‍ത്ത ഈ വെടിയേറ്റാണ് ഗാന്ധിജി മരിച്ചതെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

വിചാരണ കോടതിയുടെ 4000 പേജ് രേഖകളും 1969 ലെ ജീവന്‍ലാല്‍ കപൂര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടും പരിശോധിച്ചാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Top