പലവില വേണ്ട, വിലനിലവാര പട്ടിക നിര്‍ബന്ധം; നടപടി കടുപ്പിച്ച് സര്‍ക്കാര്‍

രേ ഇനത്തില്‍പ്പെട്ട സാധനങ്ങള്‍ക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല വില ഈടാക്കുന്നതിനെതിരെ നടപടി കടുപ്പിച്ച് സര്‍ക്കാര്‍. ഇതിനെ തുടര്‍ന്ന് എല്ലാ വ്യാപാരസ്ഥാപനങ്ങളിലും വിലനിലവാര പട്ടിക നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ വ്യത്യസ്ഥ നിരക്കുകള്‍ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് വന്‍ തോതില്‍ പരാതി ഉയര്‍ന്നതോടെയാണ് പുതിയ നടപടി. ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിലും വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കുന്നതാണ്. പൂഴ്ത്തിവയ്പ്പ് ഒഴിവാക്കാനും, ഗുണനിലവാര പരിശോധന ഉറപ്പുവരുത്താനും അധികൃതരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഒരു കിലോ ചമ്പാവ് അരിക്ക് പാളയം മാര്‍ക്കറ്റില്‍ 52 രൂപയും, വിഴിഞ്ഞത്ത് 50 രൂപയും, കഴക്കൂട്ടത്ത് 58 രൂപയുമാണ് നിരക്ക്. ഇത്തരത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരേ സാധനത്തിന്റെ വിലയില്‍ വലിയ അന്തരമാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യം ഇല്ലാതാക്കാന്‍ ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, കാര്യക്ഷമമായ ഇടപെടലിലൂടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ വിവിധ വകുപ്പുകള്‍ കൂട്ടായ പ്രവര്‍ത്തനം നടത്തേണ്ടതാണ്.

 

Top